deerhunting
ആനമലയിൽ മാനിനെ വേട്ടയാടിയ സംഘവും പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും

മറയൂർ: അതിർത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ആനമല ചെമ്മേടിൽ മാൻ വേട്ട നടത്തിയ നാലു പേരെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. ചെമ്മേട് സ്വദേശി ബാലകൃഷ്ണൻ (48), മാരപ്പകൗണ്ടർ പുത്തൂർ സ്വദേശി ദുരസാമി (62), പെരിയപോതു ഗ്രാമം സ്വദേശി സുന്ദർ രാജ് (51), പാലക്കാട് വണ്ണമട നെടുമ്പാറ സ്വദേശി പ്രകാശ് (29) എന്നിവരാണ് അറസ്റ്റിലായത്. മുമ്പ് വേട്ടനടത്തിയ കേസിൽ ശിക്ഷിച്ച മാരപ്പകൗണ്ടർ പുത്തൂർ സ്വദേശി തമിഴരശൻ (48) ഒളിവിലാണ്. ഇയാൾക്ക് വേണ്ടി വനം വകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അസി. ഫോറസ്റ്റ് കൺസർവേറ്റർ മാരിമുത്തുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കാശിലിംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മലയാളിയും കുവൈറ്റിൽ ജോലി ചെയ്തു വരുന്ന ഡോ. ഷാജുവിന്റെ 200 ഏക്കർ സ്ഥലത്ത് നിന്നാണ് മാനിനെ വേട്ടയാടിയതെന്ന് പ്രതികൾ മൊഴി നൽകിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളിൽ നിന്ന് മാനിന്റെ തല, കൊമ്പ്, ഇറച്ചി, നാടൻ തോക്ക്, തോക്കിൽ നിറക്കാനുള്ള തോട്ടകൾ, കത്തി, തോക്ക് നിർമ്മിക്കാനുള്ള ഉപകരണങ്ങൾ, ടോർച്ച്, ഹെഡ് ലൈറ്റ് എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനിന്റെ ഇറച്ചി കേരളത്തിലെയും പൊള്ളാച്ചി തിരുപ്പൂർ മേഖലയിലെയും ചില ഹോട്ടലുകൾക്ക് വിറ്റതായും മൊഴി നൽകിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ ബാലകൃഷ്ണൻ തോക്ക് നിർമ്മാണത്തിൽ പ്രത്യേക വൈദഗ്ദ്ധ്യം ഉള്ളയാളാണെന്ന് അധികൃതർ പറഞ്ഞു. രക്ഷപ്പെട്ട തമിഴരശൻ 2015 ലെ ഒരു വേട്ടകേസിൽ പിടിയിലായി ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അപ്പീൽ നൽകി ഒളിവിൽ കഴിയുകയായിരുന്നു.