തൊടുപുഴ : ആരോഗ്യ ശുചിത്വമിഷന്റെയും ശാന്തിഗിരി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സോഷ്യൽ വർക്ക് വിദ്യാർത്ഥിനികൾ തൊടുപുഴയിലെ പൊതുശൗചാലയങ്ങളുടെ ശുചീകരണവും വനിതാസുരക്ഷയും ആസ്പദമാക്കി വിവരശേഖരണം നടത്തി. അഞ്ജന ഷാജി, ഡോണ മാത്യു, നയന സജി എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.തൊടുപുഴയിലെ പൊതുശൗചാലയങ്ങളിലും വനിതകൾക്കുള്ള ഹോസ്റ്റലുകളിലുമാണ് സർവ്വെ നടത്തിയത്. പൊതുശൗചാലയങ്ങൾ വികലാംഗസൗഹൃദമല്ലെന്നും കൃത്യമായ ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്തിയിട്ടില്ലെന്നും സർവ്വെയിലൂടെ കണ്ടെത്തി. ഹോസ്റ്റലുകളിൽ ശരിയായ മാലിന്യ സംസ്‌ക്കരണം നടത്തുന്നില്ലെന്നും സർവ്വെ കണ്ടെത്തി. പൊതുശൗചാലയങ്ങളിൽ അനുദിനമുള്ള ശുചീകരണപ്രവർത്തനങ്ങൾ ചെയ്യാനും അവിടെ സ്ത്രീസുരക്ഷ ഉറപ്പുവരുത്താനും മാലിന്യസംസ്‌ക്കരണം സാദ്ധ്യമാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ ശാന്തിഗിരി കോളേജിലെ എം.എസ്.ഡബ്ല്യു വിദ്യാർത്ഥിനികൾ നൽകി.