അടിമാലി: അനധികൃതമായി ലൈൻ വലിച്ച് വൈദ്യുതി നൽകിയതുമായി ബന്ധപ്പെട്ട് ചിത്തിരപുരം ഇലക്ട്രിക്കൽ സെക്ഷനിൽ ജോലി ചെയ്തിരുന്ന അസി.എക്സി.എൻജിനീയറെ സർവീസിൽ നിന്ന് സസ്‌പെൻഡുചെയ്തു. കല്ലാർകുട്ടി ഇറക്ഷൻ സബ്. ഡിവിഷൻ 2 ലെ എൻജിനീയർ കെ.എം.ഷൈലയെയാണ് ചീഫ് എൻജിനീയർ (എച്ച്, ആർ, എം തിരുവനന്തപുരം)സസ്‌പെൻഡ് ചെയ്തത്.ചിത്തിരപുരം സെക്ഷന്റെ കീഴിൽ ജോലി നോക്കി വരവെ ബോർ ഡിന്റെ അനുമതിയില്ലാതെ 11. കെ.വി.ലൈൻ വലിച്ച് റിസോർട്ട് കൾക്ക് വൈദ്യുതി നൽകിയതിനെത്തുടർന്നാണ് നടപടി. അടിയന്തിരമായി സ്ഥാപിക്കേണ്ട ട്രാൻസ്‌ഫോർമറുകൾ പോലും സ്ഥാപിക്കാതെ വഴിവിട്ട് റിസോർട്ടുകൾക്കു വേണ്ടി ഒത്താശ ചെയ്യുകയായിരുന്നുവെന്ന് വിജിലൻസ് അന്വേഷണ സംഘം കണ്ടെത്തി.കൂടാതെ റിസോർട്ട് കൾ പോലുള്ള സ്ഥാപനങ്ങൾക്ക് നൽകി വരുന്ന ഉയർന്ന രീതിയിലുള്ള നിരക്കുകൾക്കു പകരം പ്രദേശിക കണക്ഷനുകൾക്ക് നൽകുന്ന സാധാരണ നിരക്കുകൾ അനധികൃതമായി വാങ്ങി ബോർഡിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തി വച്ചതായും സംഘം കണ്ടെത്തി .ചിത്തിരപുരം സെക്ഷനിൽ റിസോർട്ട് മാഫിയകളെ അതിരുവിട്ട് സഹായിയ്ക്കുന്നതും ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറികളും തുടർക്കഥകളാണ്. 2016ൽ ഇതേ രീതിയിൽ നടത്തിയ ലക്ഷങ്ങളുടെ അഴിമതി വിജിലൻസ് അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സബ്.എൻജിനീയർമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. റിസോർട്ടുകളിൽ മീറ്റർ റീഡിംഗിൽ കൃത്രിമം കാട്ടി ലക്ഷങ്ങൾ തട്ടിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടുതൽ യൂണിറ്റുകൾ രേഖപ്പെടുത്തിയ മീറ്ററുകൾ തകരാറിലാണെന്ന് വരുത്തി പുതിയ മീറ്ററുകൾ സ്ഥാപിച്ചുള്ള തട്ടിപ്പിലുൾപ്പെടെ ബോർഡിനുണ്ടായത് വൻ നഷ്ടമാണ്. ഇവർ അംഗങ്ങളായിട്ടുള്ള യൂണിയൻ സംരക്ഷിച്ചു നിർത്തുന്നതായി ആക്ഷേപമുയരുന്നുണ്ട്. ചിത്തിരപുരത്ത് ബോർഡിന്റെ വാഹനം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിലച്ച മട്ടായത് ദുരൂഹത കൂട്ടുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ സ്വാധീനം ഇവർക്ക് കരുത്തപകരുന്ന സ്ഥിതിയാണള്ളത്.