ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി
തൊടുപുഴ: ഡീൻ കുര്യാക്കോസോ....പയ്യനെക്കൊണ്ട് ജോയ്സ് ജോർജ്ജിനെ തോൽപ്പിക്കാനാകുമോ. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ കോൺഗ്രസുകാർക്കടക്കം തോന്നിയ സംശയമാണിത്. ഒരു തവണ തോറ്റയാൾ പിന്നെയും മത്സരിച്ചാൽ ജയിക്കുമോയെന്നായിരുന്നു എല്ലാവരുടെയും സംശയം. തിരഞ്ഞെടുപ്പ് പ്റചാരണം ആരംഭിച്ചതു മുതൽ ആ സംശയം പതിയെ മാറി. ഡീനിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വൻജനാവലിയാണ് ഒഴുകിയെത്തിയത്. കട്ടപ്പനയിലും അടിമാലിയിലും ഉമ്മൻചാണ്ടിയടക്കം പങ്കെടുത്ത പരിപാടികളിൽ ജനപിന്തുണ വലിയ സൂചനയായിരുന്നു. പ്രചാരണത്തിന്റെ ഓരോ ഘട്ടം കഴിയുംതോറും ഡീനിന്റെ സാദ്ധ്യതകളേറി വന്നു. പ്രീപോൾ സർവേയിൽ ജോയ്സിന് വിജയം പ്രവചിച്ച മാദ്ധ്യമങ്ങളെല്ലാം എക്സിറ്റ് പോളിൽ നിലപാട് മാറ്റി. വോട്ടെണ്ണി തുടങ്ങിയപ്പോഴേക്കും പതിയെ വന്ന തീയേറ്ററുകൾ കീഴടക്കിയ മാസ് സിനിമ പോലെയായി. അങ്ങനെ ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി 37കാരനായ ഡീൻ കുര്യാക്കോസ് ഇടുക്കിയുടെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായി. മൂവാറ്റുപുഴ പൈങ്ങോട്ടൂർ കുളപ്പുറം എനാനിക്കൽ അഡ്വ. എ.എം. കുര്യക്കോസിന്റെയും റോസമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ്. തൊടുപുഴ ന്യൂമാൻ കോളേജിൽ പ്രീഡിഗ്രീ പഠിക്കുമ്പോഴാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1998 ൽ തൊടുപുഴ ന്യൂമാൻ കോളേജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി തുടക്കം. പിന്നീട് മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജ് യൂണിറ്റ് പ്രസിഡന്റായി. 2000- 01 കാലഘട്ടത്തിൽ എം.ജി. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ. പിന്നെ പടി പടിയായി 2013 ജൂണിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വരെ എത്തി. 2006ൽ വി.എസ്. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി കൊണ്ടുവന്ന സ്വാശ്രയ പ്രൊഫഷനൽ കോളേജ് ബില്ലിനെതിരെ നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിൽ ക്രൂര മർദനങ്ങളേറ്റു. 10 ദിവസം തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിലായി. പിന്നീട് നിരവധി സമരങ്ങളിലായി പൊലീസിന്റെ മർദ്ദനവും ജയിൽവാസവും പതിവായി. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവകേരള യാത്ര നടത്തിയത് ശ്റദ്ധേയമായി. കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് പെട്ടെന്ന് ഹർത്താൽ പ്രഖ്യാപിച്ചത് വിവാദമായി. ഇതിന്റെ കേസ് ഇപ്പോഴും ഹൈക്കോടതയിൽ നടക്കുന്നു. പഠിക്കാൻ മിടുക്കനായ ഡീൻ നിലവിൽ കാസർകോഡ് കേന്ദ്ര സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്യുകയാണ്. മൂവാറ്റുപുഴ പൈങ്ങോട്ടൂർ സ്വദേശിയായ ഡീൻ ഇപ്പോൾ തൊടുപുഴയിലാണ് താമസിക്കുന്നത്. ഭാര്യ: നിതാ പോൾ.