ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് തലത്തിൽ 25,000 രൂപ
കാസർകോട്: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമായി സംഘടിപ്പിക്കുന്നതിന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തദ്ദേശ സ്വയംഭരണ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. 11, 12 തീയതികളിൽ മുഴുവൻ ഗ്രാമപഞ്ചായത്ത്, മുൻസിപ്പൽ വാർഡുകളിലും തീവ്രശുചീകരണ യജ്ഞം സംഘടിപ്പിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് തലത്തിൽ 25,000 രൂപ അനുവദിക്കും. ശുചിത്വമിഷൻ, ദേശീയ ആരോഗ്യ ദൗത്യം എന്നിവ 10,000 രൂപ വീതവും തദ്ദേശ സ്ഥാപനങ്ങൾ 5000 രൂപയുമാണ് അനുവദിക്കുന്നത്.
റോഡുകളുടെ ഓവുചാലുകളിലും തോടുകളിലും മാലിന്യം കെട്ടിക്കിടന്ന് നീരൊഴുക്ക് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തും. പഞ്ചായത്തുകളും നഗരസഭകളും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ക്ലീൻ കേരള മിഷൻ അടിയന്തരമായി നടപടി സ്വീകരിക്കണം. ശേഖരിക്കുന്ന മാലിന്യങ്ങൾ ജനവാസമില്ലാത്ത കേന്ദ്രങ്ങളിൽ സംഭരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു. തീവ്രശുചീകരണ യജ്ഞവുമായി യൂത്ത് ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതി പ്രകാരം 8,9 തീയതികളിൽ ദേശീയ പാത, സംസ്ഥാന പാതകൾ ജില്ലയിലെ മേജർ റോഡുകൾ എന്നിവയുടെ പരിസരങ്ങളിലുള്ള മാലിന്യം നീക്കം ചെയ്യും. എൻ.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, റസിഡന്റ്സ് അസോസിയേഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തും. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ സി. രാധാകൃഷണൻ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു.
പടം ..
ജില്ലയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ യോഗത്തിൽ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ സംസാരിക്കുന്നു.