കണ്ണൂർ: ഫലവൃക്ഷ തോട്ടങ്ങളാൽ ജൈവ വൈവിദ്ധ്യ സമ്പന്നമായ കരിമ്പം ഫാം സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുന്നു. 140ലധികം ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഫാമിൽ വൈവിദ്ധ്യങ്ങൾ ഏറെയുണ്ടെങ്കിലും സന്ദർശകർ കാര്യമായി എത്താറില്ല. ഇതിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫാമിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനൊരുങ്ങുന്നത്.
ജനങ്ങളെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ട് ഫാമിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ഡോക്യുമെന്ററി, ചിത്രങ്ങളും വിശദീകരണങ്ങളും ഉൾപ്പെടുത്തിയ കോഫി ടേബിൾ ബുക്ക്, ലീഫ്‌ലെറ്റുകൾ, ഫാം വെബ്‌സൈറ്റ് എന്നിവ തയ്യാറാക്കും. ഓണത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രമേയങ്ങളിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേള നടത്താനും പദ്ധതി തയ്യാറാക്കുന്നുണ്ട്.
ഫാമിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡോർമെട്രി നിർമ്മിക്കുകയും ബോട്ടണി വിഭാഗം കോളേജ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ ലൈബ്രറി സൗകര്യം വിപുലപ്പെടുത്തുകയും ചെയ്യും. ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം. ഇതിനായി വിനോദസഞ്ചാരികൾക്കായി മികച്ച താമസസൗകര്യവും ഒരുക്കും. സഞ്ചാരികൾക്ക് പ്രദേശത്തെ കുളങ്ങളിൽ ചൂണ്ടയിടാനുള്ള സൗകര്യം, പക്ഷി നിരീക്ഷണത്തിനായി ഏറുമാടങ്ങൾ എന്നിവ ഒരുക്കാനും ഫാമിലേക്ക് വെള്ളമെത്തിക്കുന്ന ജലസ്രോതസ്സുകൾ നവീകരിച്ച് വിപുലപ്പെടുത്താനും നേരത്തെ തീരുമാനിച്ചിരുന്നു.
കരിമ്പം ഫാം നവീകരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ജില്ലാ പഞ്ചായത്തിലെയും കരിമ്പം ഫാമിലെയും ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.