തലശ്ശേരി: എരഞ്ഞോളി കുണ്ടുചിറയിലെ മോട്ടോർ വാഹന വകുപ്പിന്റെ ടെസ്റ്റ് ഗ്രൗണ്ട് വളഞ്ഞ വിജിലൻസ് ഉദ്യോഗസ്ഥൻമാർ ഏജന്റുമാരെ പിടികൂടി. ഇന്നലെ രാവിലെ ഒരേ സമയം നാല് ഭാഗത്ത് നിന്നും ഇരച്ചെത്തിയ ഉദ്യോഗസ്ഥർ പിടികൂടിയ ഏജന്റുമാരുടെ കൈവശമുണ്ടായിരുന്ന രേഖകളും പണവും കസ്റ്റഡിയിലെടുത്തു.

വ്യാപകപരാതിയെ തുടർന്നാണ് വിജിലൻസ് ആന്റ് ആന്റി കറസ്പൻസ് സ്‌ക്വാഡ് കണ്ണൂർ സി.ഐ.ടി.പി.സുമേഷിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്.

ആർ.ടി.ഒ.ഓഫീസിലെ ഉദ്യോഗസ്ഥർ കൈവശം വെക്കേണ്ട നിരവധി രേഖകൾ ഏജന്റുമാരിൽ നിന്നും കണ്ടെടുത്തതായി സൂചനയുണ്ട്. വാഹന റജിസ്റ്റേഷന് 45രൂപ അടക്കേണ്ട സ്ഥാനത്ത് 700 മുതൽ 1500 രൂപ വരെ ഏജന്റുമാർ വാങ്ങിയെടുക്കുന്നതായും ആർ.ടി. ഓഫീസിൽ വൻതോതിൽ സ്വാധീനം ചെലുത്തുന്നതായുമുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് റെയ്ഡ് നടന്നത്. വാഹന ഉടമകൾക്ക് നേരിട്ട് ആർ.ടി.ഒ.ഓഫീസിലെത്തി പണമടച്ച് റജിസ്‌ട്രേഷന് അപേക്ഷ നൽകാമെങ്കിലും ഓഫീസ് ജീവനക്കാർ മുട്ടാന്യായങ്ങൾ പറഞ്ഞ് ഇവരെ മടക്കി അയക്കുകയാണ് മിക്കയിടത്തും. ജീവനക്കാരും ഏജന്റുമാരും തമ്മിലുള്ള ഒത്തുകളിയെ തുടർന്ന് വാഹനയുടമകൾ ഇവരെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. ഇത് സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് മിന്നൽ പരിശോധന. കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും ഏജന്റുമാർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചു വരുന്ന ഉദ്യോഗസ്ഥർക്കുമെതിരെ റിപ്പോർട്ട് സമർപ്പിക്കുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ സൂചന നൽകി.