fb

കാസർകോട്:യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിനിരയായ സഹായിയും കുണ്ടറ ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ പൃഥ്വിരാജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തു.

ഇതോടെ പണം തട്ടിപ്പ് വിവാദം കോൺഗ്രസിൽ കലങ്ങിമറിയുകയാണ്.

രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട് ജില്ലാ പൊലീസ്‌ മേധാവിക്ക് പരാതി നൽകിയതിന് പിന്നാലെ ആരോപണം നിഷേധിച്ച പൃഥ്വിരാജ് താൻ പണം മോഷ്ടിച്ചെന്ന് തെളിയിക്കാൻ ഉണ്ണിത്താനെ വെല്ലുവിളിക്കുകയും ഉണ്ണിത്താനെ സഭ്യമല്ലാത്ത ഭാഷയിൽ നിശിതമായി വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിടുകയും ചെയ്‌തു. ഇതോടെയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശപ്രകാരം കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പൃഥ്വിരാജിനെ സസ്‌പെൻഡ് ചെയ്തത്. കുണ്ടറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്‌തു.

രാജ്‌മോഹൻ ഉണ്ണിത്താൻ തനിക്ക് അഞ്ചു ലക്ഷം രൂപ തരാനുണ്ടെന്ന് ഉണ്ണിത്താന്റെ നാട്ടുകാരനായ പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഉണ്ണിത്താന്റെ അനുയായികൾ തന്റെ ഭാര്യയെ ഫോണിൽ ഭീഷണിപ്പെടുത്തുകയാണ്. കോൺഗ്രസ്‌ നേതൃത്വവുമായി ആലോചിച്ചശേഷം പൊലീസിൽ പരാതി നൽകും. കുറെ വെട്ടിപ്പിന്റെ കഥകൾ തനിക്കും പറയേണ്ടിവരും. മൂന്ന് വർഷമായി ഉണ്ണിത്താന്റെ കൂടെയുണ്ട്. സ്വന്തം കാറിൽ സ്വന്തം ചെലവിലാണ് ഉണ്ണിത്താനെ കൊണ്ടുനടന്നത്. അങ്ങനെയുള്ള തന്നെയാണ് അധിക്ഷേപിച്ചതെന്നും ഇയാളെ കാസർകോടുകാർ ഒരിക്കലും വിശ്വസിക്കരുതെന്നും പോസ്റ്റിലുണ്ട്.

പണം വെട്ടിച്ചെന്ന പരാതിയിൽ മേൽപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം വിവാദങ്ങൾ പാർട്ടിക്കു ദോഷം ചെയ്യുമെന്ന് കാസർകോട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ പ്രതികരിച്ചു.