pavithran

കാസർകോട്: കുടിവെള്ളക്ഷാമത്തെ തുടർന്ന് അടച്ചുപൂട്ടിയ ഹോട്ടലിന്റെ ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അഡൂർ അളിയനടുക്കയിലെ അപ്പക്കുഞ്ഞി - ഗോപി ദമ്പതികളുടെ മകൻ പവിത്രനെയാണ് (28) ഞായറാഴ്ച രാവിലെ വീടിനോടുചേർന്നുള്ള വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ അമ്മ വിറകെടുക്കാൻ ചെന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.

അഡൂർ മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപത്ത് അശോക്ഭവൻ എന്ന പേരിൽ ചെറിയൊരു ഹോട്ടൽ നടത്തിവരികയായിരുന്നു പവിത്രൻ. പ്രദേശത്തെ കുടിവെള്ളക്ഷാമം കാരണം ഈ ഹോട്ടൽ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ കടുത്ത മനോവിഷമത്തിലായിരുന്നു പവിത്രനെന്ന് ബന്ധുക്കൾ പറയുന്നു.ഇയാൾക്ക് സാമ്പത്തിക ബാദ്ധ്യതകളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഹോട്ടൽ അടച്ചുപൂട്ടിയതോടെ ബുദ്ധിമുട്ടിലായതായി ഇയാൾ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ഇതിന്റെ മനോവിഷമം കാരണം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.അവിവാഹിതനാണ്. സഹോദരങ്ങൾ: ശശിധരൻ (മൈസൂർ), അശോകൻ (ഡ്രൈവർ), വേണുഗോപാലൻ (മംഗളൂരു), ദിവ്യാജ്യോതി. വേനലിനെ തുടർന്ന് അഡൂരിൽ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്.ഇവിടെ ഒരാഴ്ചയായി ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.