കാസർകോട്: ഇടതുകോട്ട തകർത്ത്, കാസർകോട് പിടിച്ചടക്കിയ രാജ്‌മോഹൻ ഉണ്ണിത്താൻ ആദ്യമായെത്തിയത് കല്യോട്ട് കൊല്ലപ്പെട്ടവരുടെ വീടുകളിലും ശവകുടീരത്തിലും. നൊമ്പരമായി മാറിയ കൊല്ലപ്പെട്ട കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ നിന്നാണ് ഉണ്ണിത്താൻ എം.പിയെന്ന നിലയിലുള്ള യാത്ര തുടങ്ങിയത്.

ഇന്നലെ രാവിലെ എട്ടരയോടെ കല്യോട്ടെത്തിയ ഉണ്ണിത്താൻ കൃപേഷിന്റെയും ശരത്‌ലാലിന്റെയും ശവകുടീരത്തിലെത്തി പുഷ്പാർച്ചന നടത്തിയതിനുശേഷം അവിടെ കൂടിനിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരോട് സംസാരിച്ചു. തൊണ്ടയിടറിയ ഉണ്ണിത്താന്റെ വാക്കുകൾ മുറിഞ്ഞു പോവുകയായിരുന്നു. കല്യോട്ടെ അമ്മമാർ ചില്ലിക്കാശുകൾ സ്വരുക്കൂട്ടിയാണ് എനിക്ക് കെട്ടിവെക്കാനുള്ള തുക ഉണ്ടാക്കിയത്. ആകാശാണ് ഞാൻ ജില്ലാ കളക്ടറെ ഏൽപ്പിച്ച് എണ്ണിയെടുക്കാനാവശ്യപ്പെട്ടത്. ഇപ്പോൾ ഞാൻ പാർലമെന്റിൽ അംഗമായിരിക്കുന്നു. എം.പിയെന്ന നിലയിൽ എന്റെ യാത്ര ഇവിടെ നിന്നും ആരംഭിക്കുന്നു. ഈ രണ്ടു കുഞ്ഞുങ്ങളുടേയും ആത്മാവിന് നിത്യശാന്തി നേരുകയാണ്. ഞാൻ മരിക്കുന്നതുവരെ എന്റെ ഹൃദയത്തിന്റെ കാൻവാസിൽ ആ കുടുംബങ്ങൾ ഉണ്ടാകും.

ഉണ്ണിത്താൻ കണ്ഠമിടറി പറഞ്ഞപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ വികാരനിർഭരമായ മുദ്രാവാക്യം ഉയർന്നു. കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലേക്ക് പിരിയുന്ന റോഡിൽ രാവിലെ ഇറങ്ങിയ രാജ്‌മോഹൻ ഉണ്ണിത്താനെ കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ എന്നിവർ മധുരം നൽകി സ്വീകരിച്ചു. പിന്നീട് ഇരുവരേയും ചേർത്തുപിടിച്ചാണ് ശവകുടീരത്തിലേക്ക് പുഷ്പങ്ങൾ അർപ്പിക്കാൻ പോയത്. ഇരുവരുടേയും വീടുകളിലെത്തി കുടുംബങ്ങളെ കണ്ടു. ബോംബേറിൽ തകർന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ദീപുവിന്റെ വീടും സന്ദർശിച്ചു.

കെ.പി.സി.സി സെക്രട്ടറി ജി. രതികുമാർ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻനായർ, ഡി.സി.സി ഭാരവാഹികളായ പി.കെ ഫൈസൽ, അഡ്വ. കെ.കെ രാജേന്ദ്രൻ, വിനോദ് കുമാർ പള്ളയിൽ വീട്, പെരിയ ബാലകൃഷ്ണൻ, ധന്യാസുരേഷ്, പി.വി സുരേഷ്, അഡ്വ. എ. ഗോവിന്ദൻനായർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. രാജൻ, ബി.പി പ്രദീപ്കുമാർ, നോയൽ ടോമിൽ ജോസ്, ജമീല അഹമ്മദ്, സാജിദ് മൗവ്വൽ, അഡ്വ. എ.കെ ബാബുരാജ് തുടങ്ങിയവരും ഉണ്ടായിരുന്നു.

ഉണ്ണിത്താന് തുലാഭാരം

തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ രാജ്മോഹൻ ഉണ്ണിത്താന് കല്യോട്ട് ക്ഷേത്രത്തിൽ 31ന് തുലാഭാര പ്രാർത്ഥന നടത്തും. കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതൃസഹോദരി തമ്പായിയാണ് പ്രാർത്ഥന നേർന്നത്. ഇക്കാര്യം ഉണ്ണിത്താനെ അറിയിക്കുകയും ചടങ്ങിനെത്താൻ അവർ അഭ്യർത്ഥിക്കുകയും ചെയ്തു.എത്താമെന്ന ഉറപ്പും ഉണ്ണിത്താൻ നൽകി.