പേരാമ്പ്ര: തന്റെ പേരിലുള്ള സ്ഥലത്തിന് പൂർണ്ണമായി പട്ടയം നൽകണമെന്ന ആവശ്യവുമായി ഭിന്നശേഷിക്കാരനായ വളയത്ത് വി. പാപ്പച്ചൻ സമരത്തിന്. ഈ മാസം 15, 16 തിയതികളിൽ പെരുവണ്ണാമൂഴിയിലുള്ള ചക്കിട്ടപാറ വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തുന്ന കുത്തിയിരിപ്പു സമരത്തിൽ പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ 16 നു വൈകീട്ട് 5 മണിക്ക് പെട്രോൾ ഒഴിച്ച് ആത്മാഹൂതി നടത്തുമെന്ന് പാപ്പച്ചൻ പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുമുണ്ട്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് ഒന്നാം ബ്ലോക്കിൽ 1.36 ഏക്കർ സ്ഥലമാണു പാപ്പച്ചനുള്ളത്. ഇതിന്റെ നടുഭാഗത്തുള്ള 50 സെന്റ് സ്ഥലത്തിനു പട്ടയമുണ്ട്. ഇതിനു ചുറ്റുമുള്ള ബാക്കി സ്ഥലത്തിന് പട്ടയം ലഭിച്ചിട്ടില്ല. ഇതിന് വേണ്ടി ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കഴിഞ്ഞ മാർച്ച് അഞ്ചിനു ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ കഴുത്തിൽ കയർ കുരുക്കി സമരം ചെയ്തിരുന്നു. വൈകീട്ടു കൊയിലാണ്ടി തഹസിൽദാരെത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ചില കർഷക നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ ചർച്ച നടന്നു. എഡിഎമ്മും തഹസിൽദാരും സ്ഥലം സന്ദർശിച്ച് പ്രശ്‌നം പഠിക്കുമെന്നറിയിച്ചു. മാർച്ച് ഏഴിന് കൊയിലാണ്ടി താലൂക്ക് സർവ്വെയർ പാപ്പച്ചന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തിയതിന്റെ രേഖകൾ താലൂക്കോഫീസിൽ നൽകിയതായാണ് അറിയുന്നത്.
എന്നിട്ടും പട്ടയ കാര്യത്തിൽ തീരുമാനമാകാതിരുന്നപ്പോൾ ചക്കിട്ടപാറ വില്ലേജ് ഓഫീസിനു മുന്നിൽ മാർച്ച് 30ന് ആത്മാഹുതി ചെയ്യുമെന്നു പാപ്പച്ചൻ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കണമെന്ന പെരുവണ്ണാമൂഴി പൊലീസ് സബ് ഇൻസ്‌പെക്ടറുടെ അഭ്യർത്ഥന മാനിച്ച് അന്ന് സമരത്തിൽ നിന്നു പിൻമാറി. തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും പട്ടയ പ്രശ്‌നത്തിൽ ജില്ലാ കളക്ടർ അടക്കം ഉദ്യോഗസ്ഥരും ഭരണ സംവിധാനങ്ങളും മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് അന്തിമ സമരം നടത്തുന്നതെന്നു പാപ്പച്ചൻ പറഞ്ഞു. രോഗിയായ ഭാര്യയും ഭിന്ന ശേഷിക്കാരിയായ മകളുമാണ് പാപ്പച്ചനുള്ളത്.

.........

മന്ത്രിമാരും ജനപ്രതിനിധികളും ഇടപെടണം


പേരാമ്പ്ര : മുതുകാട്ടിലെ കർഷകൻ വളയത്ത് പാപ്പച്ചന്റെ ആവശ്യം ഗൗരവമായി എടുത്ത് പ്രശ്‌നപരിഹാരമുണ്ടാക്കാൻ ജില്ലയിലെ മന്ത്രിമാരും ജില്ല ഭരണകൂടവും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഇടപെടണമെന്ന് മലയോര കർഷക ആക്ഷൻ കമ്മിറ്റി ജില്ല യോഗം ആവശ്യപ്പെട്ടു.

ചെമ്പനോടയിലെ കർഷകൻ കാവിൽ പുരയിടത്തിൽ ജോയി തന്റെ സ്ഥലത്തിന്റെ നികുതി സ്വീകരിക്കാത്തതിന്റെ പേരിൽ വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്നും പാപ്പച്ചന്റെ കാര്യത്തിൽ ആത്മഹത്യയ്ക്ക് കാത്തു നിൽക്കാതെ പട്ടയം നൽകി പ്രശ്‌നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ ചെയർമാൻ ഒ.ഡി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് പുത്തൂർ, ബാബു തിരുവമ്പാടി, സൈമൺ കക്കാടംപൊയിൽ, ബേബി വയലിട, കൃഷ്ണൻകുട്ടി ബാലുശേരി, സണ്ണി ചക്കിട്ടപാറ, ജോണി പെരുവണ്ണാമൂഴി, നിക്ലാവോസ് കക്കയം, അശോകൻ കല്ലാനോട്, സെബാസ്റ്റ്യൻ പൂഴിത്തോട് തുടങ്ങിയവർ പ്രസംഗിച്ചു.