വടകര : ചികിത്സാ ചെലവുകള്‍ സകല പരിധികളും വിട്ട് കുതിക്കുകയാണെന്നും പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ചികിത്സ തേടുകയെന്നത് സാധാരണക്കാരന് താങ്ങാന്‍ പറ്റാതായിട്ടുണ്ടെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ ഘട്ടങ്ങളിൽ പാവപ്പെട്ടവർക്ക്സാമൂഹ്യ സംഘടനകളുടെ കൈതാങ്ങ് ആശ്വാസമാവുന്നതാണ്. വടകര താഴെ അങ്ങാടിയില്‍ സി.എച്ച് മുഹമ്മദ് കോയ മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന് ചികിത്സ വലിയ ബാധ്യതയാകുമ്പോള്‍ സന്നദ്ധ സംഘടനകളാണ് അവര്‍ക്ക് പലപ്പോഴും താങ്ങാവുന്നത്. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന സേവന പദ്ധതികള്‍ക്ക് വലിയ തോതിലുള്ള അംഗീകാരമാണ് ലഭിക്കുന്നത്. സി.എച്ച്. സെന്റര്‍, ബൈത്തുറഹ്മ തുടങ്ങിയ പദ്ധതികള്‍ ആയിരങ്ങള്‍ക്കാണ് തണലേകുന്നത്. മുസ്ലിംലീഗ് നേതാക്കളുടെ സ്മരണ കേവലം മന്ദിരങ്ങളില്‍ ഒതുങ്ങരുതെന്ന തീരുമാനത്തില്‍ നിന്നാണ് കാരുണ്യത്തിന്റെ വാതിലുകള്‍ എല്ലാ വിഭാഗം ആളുകള്‍ക്കും തുറന്നു നല്‍കുന്ന പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മെഡിക്കല്‍ സെന്ററിന്റെ ചെയര്‍മാന്‍ എന്‍.പി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. എം.സി വടകര മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനം രീതി വിശദീകരിച്ചു. റഫീഖ് സക്കരിയ്യ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. വടകര നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍, ഡോ സി.എം കുഞ്ഞിമ്മൂസ, ഒ.കെ കുഞ്ഞബ്ദുല്ല, വടകര വലിയ ജുമുഅത്ത് പള്ളി ഖാസി അബ്ദുറഹിമാന്‍ ബാഖവി, പ്രൊഫ കെ.കെ മഹമൂദ്, എ.പി മഹമൂദ് ഹാജി, എം. ഫൈസല്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.പി മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു. പി.പി റഹീം സ്വാഗതവും അന്‍സാര്‍ മുകച്ചേരി നന്ദിയും പറഞ്ഞു.