വടകര: സ്ഥലം കൈയേറിയത് ചോദ്യം ചെയ്ത സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്.എഫ്.ഐ ഏരിയാ കമ്മറ്റി അംഗത്തെ പൊലിസ് അറസ്റ്റ് ചെയ്തു. കീഴല്‍ കുട്ടോത്ത് മീത്തലെ തയ്യുള്ളതില്‍ അക്ഷയരാജിനെ(22)യാണ് വടകര എസ്.ഐ കെ.പി.ഷൈന്‍ കുട്ടോത്ത് നായനാര്‍ ഭവനില്‍ വെച്ച് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സി.പി.എം.പ്രവര്‍ത്തകനായ കീഴല്‍ കുട്ടോത്ത് വലിയ പറമ്പത്ത് ഷാജുവിനെയാണ്(43) ഇക്കഴിഞ്ഞ 21 രാത്രി മാരകായുധങ്ങളുമായി മൂന്ന് അംഗ സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്. പാര്‍ട്ടിയുടെ ഏരിയാ കമ്മറ്റി അംഗം നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് അക്രമമെന്ന് ഷാജു നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ട്. ഇവര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഷാജു ഇപ്പോഴും ചികിത്സയിലാണ്.

നേരത്തെ ജലനിധിക്കായി ഷാജുവിന്റെ സ്ഥലം കൈയ്യേറിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം പരിഹരിക്കുകയും വകുപ്പ് തല ഇടപെടലിനെ തുടര്‍ന്ന് ഷാജുവിന്റെ സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കുകയും ചെയ്തെങ്കിലും ഇതിന്റെ പേരില്‍ ഇടയ്ക്കിടെ പാര്‍ട്ടി നേതാവ് ഭീഷണി പെടുത്തിയതായി ഷാജു പറഞ്ഞിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അക്രമം.