വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ സുസ്ഥിര പ്ലാസ്റ്റിക്ക് കൈമാറൽ പദ്ധതി തുടങ്ങി​. വീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പളാസ്റ്റിക്കുകൾ ഷെഡ്രിംഗ് യൂനിറ്റിൽ വെച്ച് പൊടിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുകയോ അല്ലെങ്കിൽ പണം നൽകി വിവിധ ഏജൻസികൾക്ക് നൽകുകയോ ആണ് ചെയ്ത് വരുന്നത്. എന്നാൽ സുസ്ഥിരമായി പ്ലാസ്റ്റിക്കിന്റെ മൂല്യങ്ങൾ പ്രകാരം വേർതിരിച്ച് കൈമാറി പണം നേടുന്ന പുതിയ പദ്ധതിക്കാണ് അഴിയൂരിൽ തുടക്കമായത്.

പുതുപ്പാടി കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പ് സ്ഥാപനമായ മൈ റിസോർസ് മാനേജ്മെൻറ് ഗ്രൂപ്പുമായി ചേർന്നാണ് പദ്ധതി. രണ്ട് ടൺ പ്ലാസ്റ്റിക്കുകൾ വേർതിരിച്ച് വെച്ച് കയറ്റി അയച്ചു.

പ്ലാസ്റ്റിക്കിന്റെ വിവിധ വിഭാഗങ്ങളായ പി.പി.നാച്ചുറൽ, സൂപ്പർ എൽ.ഡി, കളർ പി.പി, സി.എച്ച്.എം, എച്ച്.എം.എൽ, എസ്.എൽ.ഡി എന്നിങ്ങനെ വേർതിരിച്ച് ഓരോന്നിനും പ്രത്യേക വില നിശ്ചയിച്ചാണ് പ്ളാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് വരുമാനം നേടുന്നത്. ഒരു വർഷത്തേക്ക് പ്ലാസ്റ്റിക്ക് കൈ ഒഴിയുന്നതിന് ഓരോ വിഭാഗത്തിനും വില നിശ്ചയിച്ച് പഞ്ചായത്ത് ഭരണസമിതി കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരുന്നു.

പ്ലാസ്റ്റിക് കയറ്റി അയക്കുന്ന ആദ്യ വാഹനം പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ്ജ് റീന രയരോത്ത് ഫ്ലാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താങ്കണ്ടി, സുധ മാളിയക്കൽ, മെംബർമാരായ സുകുമാരൻ കല്ലറോത്ത്, ശ്രീജേഷ് കുമാർ, വി പി.ജയൻ, പഞ്ചായത്ത് സെക്രട്ടറി.ടി ഷാഹുൽ ഹമീദ്, ക്ലീൻ കേരള കമ്പനി പ്രതിനിധി സുഭീഷ്, വി ഇ.ഒ സിദ്ധീഖ്, എം ആർ എം കമ്പനി എം ഡി ഷാഹിദ് കുട്ടമ്പൂർ, ഹെൽത്ത് ഇൻസ്പെക്ടർ ബാലൻ വയലേരി, ഹരിത കർമ്മ സേന ലീഡർ എ. ഷിനി എന്നിവർ സംസാരിച്ചു.