കോട്ടയം : എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ വിജയശതമാനത്തിൽ നേരിയ കുറവ്. കഴിഞ്ഞ വർഷം 98.91 ശതമാനം വിജയം രേഖപ്പെടുത്തിയപ്പോൾ, ഇക്കുറി വിജയശതമാനം 98.68 ശതമാനമായി കുറഞ്ഞു. പരീക്ഷയെഴുതിയ 20411 പേരിൽ, 20141 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 256 സ്‌കൂളുകളിലായി 10313 ആൺകുട്ടികളും 10098 പെൺകുട്ടികളുമാണ് ഇക്കുറി പരീക്ഷ എഴുതിയിരുന്നത്. 99.12 ശതമാനം വിജയം നേടിയ കടുത്തുരുത്തിയാണ് വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാമത്. പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് (96.06). കോട്ടയം-98.52, കാഞ്ഞിരപ്പള്ളി - 98.01 എന്നിങ്ങനെയാണ് വിജയശതമാനം. 1575 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഇതിൽ 1128 പെൺകുട്ടികളും 447 ആൺകുട്ടികളുമാണ്. സർക്കാർ വിദ്യാലയത്തിൽ 65 പേരും എയ്ഡഡ്‌സ്‌കൂളിൽ 1326 പേരും അൺഎയ്ഡഡ് സ്‌കൂളിൽ 184പേരുമാണ് എ പ്ലസ് നേടിയത്. എസ്.ടി/എസ്.സി വിഭാഗത്തിൽ 55 പേർ എല്ലാവിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. ഇതിൽ 47 പെൺകുട്ടികളും എട്ടു ആൺകുട്ടികളും ഉൾപ്പെടും.
കടുത്തുരുത്തിയിൽ 42 കേന്ദ്രങ്ങളിലായി 3421പേർ പരീക്ഷയെഴുതിയതിൽ 3391പേർ ഉപരിപഠനത്തിന് അർഹതനേടി. ഇതിൽ 1647 പേർ ആൺകുട്ടികളും 1774 പേർ പെൺകുട്ടികളുമാണ്. 94 കേന്ദ്രങ്ങളിലായി 8065 പേർ പരീക്ഷയെഴുതിയപ്പോൾ കോട്ടയത്ത് 7946പേർ വിജയിച്ചു. ഇതിൽ 4112 ആൺകുട്ടികളും 3953 പെൺകുട്ടികളുമുണ്ട്. 21കേന്ദ്രങ്ങളിലായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ നിന്നു 5383 പേരാണ് പരീക്ഷയെഴുതിയത്. ഇവരിൽ 2272 ആൺകുട്ടികളും 2611 പെൺകുട്ടികളും ഉൾപെടെ 5276 പേർ ഉപരിപഠനത്തിന് യോഗ്യതനേടി. പാലായിൽ 49 കേന്ദ്രങ്ങളിലായി 3542 പേർ പരീക്ഷയെഴുതിയതിൽ 3528പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇവരിൽ 1782 പേർ ആൺകുട്ടികളും 1760 പെൺകുട്ടികളും ഉൾപ്പെടും.
വിജയശതമാനം വിദ്യാഭ്യാസ ജില്ല തിരിച്ച്
കടുത്തുരുത്തി : 99.12 %
കോട്ടയം : 98.52 %
കാഞ്ഞിരപ്പള്ളി : 98.01 %
പാലാ : 96.06 %
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് : 1575 വിദ്യാർത്ഥികൾ