കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റപത്രത്തിന്റെ പകർപ്പ് ഇന്നലെ പാലാ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്ന് ഏറ്റുവാങ്ങിയത് ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷം. കേസ് ഇനി അടുത്ത മാസം ഏഴിന് പരിഗണിക്കും. ഫ്രാങ്കോയുടെ ജാമ്യവും കോടതി നീട്ടി നൽകി.
ജലന്ധറിൽ നിന്ന് ഒരു ഡസനോളം വൈദികരുടെ അകമ്പടിയിൽ കഴിഞ്ഞ ദിവസം വൈകിട്ടെത്തിയ ഫ്രാങ്കോ ഇന്നലെ രാവിലെ 9.35നാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിലെത്തിയത്. പള്ളിവളപ്പിലും കോടതി പരിസരത്തും പ്രാർത്ഥനയോടെയാണ് വിശ്വാസികൾ ഫ്രാങ്കോയെ സ്വീകരിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും ഫ്രാങ്കോ മോചിതനാകുമെന്നും പറഞ്ഞ് വിശ്വാസികൾ പ്രാർത്ഥിച്ചു. വിശ്വാസികളെ തലയിൽ കൈവച്ച് ഫ്രാങ്കോ അനുഗ്രഹിച്ചു. തുടർന്ന് കബറിടത്തിലെത്തി കണ്ണുകളടച്ച് പ്രാർത്ഥിച്ച ഫ്രാങ്കോ കോടതിയിൽ പറയാനുള്ള പോയിന്റുകൾ എഴുതിയ ഡയറി കബറിടത്തിൽ വച്ചും പ്രാർത്ഥിച്ചു. ഇതിനു ശേഷം പള്ളിയോടു ചേർന്നുള്ള മുറിയിലെത്തി ആഹാരവും കഴിച്ച് 10.30നാണ് കോടതിയിലെത്തിയത്.
കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകർപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി അഭിഭാഷകർ ഏറ്റുവാങ്ങി. കുറ്റപത്രം വായിച്ച് നോക്കാൻ ഒരു മാസം സാവകാശം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തുടർന്നാണ് കേസ് ഏഴിലേക്ക് മാറ്റിയത്. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനവും അന്നുണ്ടാകും. കെവിൻ കേസിലെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായ സി.എസ്. അജയനടക്കം മൂന്ന് അഭിഭാഷകർ ഫ്രാങ്കോയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായി.