priyanka-gandhi

വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്കയല്ല കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയതാണ് ചോദ്യങ്ങളും പരിഹാസവും നുണപ്രചരണങ്ങളും. രാഹുൽ സമ്മതിക്കാഞ്ഞിട്ടാണെന്ന് ഒരുപക്ഷം, പാർട്ടിയിലെ ചിലർ പാരവച്ചതാണെന്ന് വേറൊരു പക്ഷം. അതൊന്നുമല്ല, പേടിച്ചിട്ടാണെന്ന് ശത്രുപക്ഷം. ഒടുവിൽ, ഇന്നലെ പ്രിയങ്ക തന്നെ വെട്ടിത്തുറന്നു പറഞ്ഞു: ഞാൻ മന:പൂർവം മാറിനിന്നതല്ല; പാർട്ടി പറഞ്ഞിട്ടാണ്.

സത്യത്തിൽ എല്ലാം തുടങ്ങിവച്ചത് പ്രിയങ്ക തന്നെയാണ്. യു.പിയിലെ പാർട്ടി പ്രവർത്തകർ ചോദിച്ചത്, അമ്മ സോണിയാ ഗാന്ധിക്കു പകരം റായ് ബറേലിയിൽ മത്സരിക്കുമോ എന്നാണ്. അപ്പോൾ അതിനെ കടത്തിവെട്ടി പ്രിയങ്ക തിരിച്ചൊരു ചോദ്യമെറിഞ്ഞു: "എന്തുകൊണ്ട് വാരണാസിയിൽ ആയിക്കൂടാ?"

എന്തെങ്കിലും വീണുകിട്ടാൻ നോക്കിയിരുന്ന പത്രക്കാർക്ക് ഇത്രയും പോരേ?​ എല്ലാവരും തലക്കെട്ടു നിരത്തി- വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കും! സത്യത്തിൽ അപ്പോഴാണ് രാഹുലിനും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ആ ഐഡിയ തോന്നിയത്. പ്രിയങ്കയെ വാരണാസിയിൽ മത്സരിപ്പിക്കുന്ന കാര്യമല്ല,​ അങ്ങനെയൊരു പ്രചാരണം ഹൈലൈറ്റ് ചെയ്‌താലുള്ള പ്രയോജനങ്ങളെക്കുറിച്ചായിരുന്നു നേതാക്കളുടെ ചിന്ത.

പ്രിയങ്ക തനിക്കെതിരെ മത്സരിക്കാൻ വരുന്നെന്നു കേട്ടാൽ ബി.ജെ.പിയും മോദിയും കോൺഗ്രസിന് എതിരായ ആരോപണങ്ങളും ആക്ഷേപങ്ങളും മതിയാക്കി,​ പ്രിയങ്കയ്‌ക്കു നേരെ തിരിയും. ഇന്ദിരാഗാന്ധിയോടുള്ള സ്നേഹവാത്സല്യങ്ങൾ പ്രിയങ്കയുടെ പേരിലും മനസ്സിൽ സൂക്ഷിക്കുന്നവരുടെ മനസ്സിൽ സ്വാഭാവികമായും പ്രിയങ്കയ്‌ക്ക് അനുകൂലമായൊരു തരംഗം വളർന്നുവരും. അത് പാർട്ടിക്ക് ഗുണകരമാക്കിയെടുക്കാൻ ബുദ്ധിമുട്ടുമില്ല!

ഐഡിയ കൊള്ളാമെന്നു തോന്നിയപ്പോൾ രാഹുലും മന:പൂർവം ഒരു മൗനം സൂക്ഷിച്ചു. വാരണാസിയിലെ ബി.ജെ.പിക്കാർ പേടിക്കുന്നെങ്കിൽ ചുമ്മാ ഒന്നു പേടിച്ചോട്ടെ. ഒടുവിൽ സമയമായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചു: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട തനി ലോക്കൽ നേതാവ് അജയ് റായ്.

കിഴക്കൻ ഉത്തർപ്രദേശിൽ പാർട്ടിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി. 41 മണ്ഡലങ്ങളുണ്ട് ഈ മേഖലയിൽ. (ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കാണ് ബാക്കി മണ്ഡലങ്ങളുടെ ചുമതല)​. അത്രയും മണ്ഡലങ്ങളിലെ പാർട്ടി പ്രചാരണത്തിന്റെ മുഴുവൻ ഉത്തരവാദിത്വമുള്ള പ്രിയങ്ക വാരണാസിയിൽ മത്സരിക്കാൻ പോയാൽ എങ്ങനെയിരിക്കും?​ 2014-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 മണ്ഡലങ്ങളിൽ ആകെ കിട്ടിയത് രാഹുലിന്റെ അമേതിയും സോണിയയുടെ റായ് ബറേലിയും മാത്രം. ഇത്തവണ പ്രിയങ്ക കൂടി ഔദ്യോഗികമായി കളത്തിലിറങ്ങുമ്പോൾ അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പു ഫലത്തിലും കാണണ്ടേ?​

"യു.പിയിലെ മുതി‌ർന്ന പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും ഞാൻ നേരിട്ട് സംസാരിച്ചു. പാർട്ടി ചുമതലയേല്‌പിച്ച 41 സീറ്റുകളിലും എനിക്ക് ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്നാണ് അവരെല്ലാം പറഞ്ഞത്. ഏതെങ്കിലുമൊരു മണ്ഡലത്തിൽ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവരെ നിരാശരാക്കുമെന്നും നേതാക്കൾ പറഞ്ഞു. അങ്ങനെയാണ് വാരണാസിയിൽ ഇത്തവണ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്." പ്രിയങ്ക പറഞ്ഞു.