baselios-thomas-

കൊച്ചി: യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, മെത്രാപൊലീത്തൻ ട്രസ്റ്റ‌ി‌ സ്ഥാനം ഒഴിഞ്ഞു. സ്ഥാനം ഒഴിയാനുള്ള സഭാദ്ധ്യക്ഷന്റെ ആവശ്യം പാത്രീയാർക്കീസ് ബാവ അംഗീകരിച്ചു. എന്നാൽ അദ്ദേഹം കത്തോലിക്കാ ബാവ സ്ഥാനത്ത് തുടരണമെന്ന് പാത്രീയാർക്കീസ് ബാവ നി‍ർദേശം നൽകിയിട്ടുണ്ട്. ബാവയുടെ സഹായത്തിനായി മൂന്ന് മെത്രോ പൊലീത്തമാരെ ചുമതലപ്പെടുത്തുമെന്നും അടുത്ത സിനഡ് പുതിയ ട്രസ്റ്റ‌ി‌യെ തിരഞ്ഞെടുക്കുമെന്നും അറിയിച്ചു.

യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെയും കേസിലെ തോൽവികളെയും തുടർന്നാണ് സഭാദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ സ്ഥാനം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച് പാത്രയാർക്കീസ് ബാവയ്ക്ക് കത്ത് നൽകിയത്. മെത്രാപ്പൊലീത്തൻ ട്രസ്റ്റ‌ി‌ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും സഭയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നിൽ പുതിയ ഭരണ സമിതിയാണ് പ്രവർത്തിക്കുന്നതെന്നും ഇതിനെ തുടർന്ന് താൻ കടുത്ത മനോവിഷമത്തിലാണെന്നും ബാവ കത്തിൽ പറയുന്നു.

ഏതാനം മാസങ്ങൾക്ക് മുൻപ് യാക്കോബായ സഭയിൽ പുതിയ ഭരണസമിതി ചുമതലയേറ്റതിന് പിന്നാലെ സഭാദ്ധ്യക്ഷനുമായി നീരസങ്ങൾ ഉണ്ടായിരുന്നു. സമിതിയിലുള്ളവർ സഭയിൽ നടക്കുന്ന ധനശേഖരണത്തെ കുറിച്ചും മറ്റും സഭാ അദ്ധ്യക്ഷനെതിരെ സോഷ്യൽ മീഡിയയിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. തന്റെ പേരിൽ സ്വത്തുക്കളൊന്നുമില്ലെന്നും എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ബാവ ദമാസ്കസിലേക്കയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തമാസം 24ന് പാത്രീയാർക്കീസ് ബാവ കേരളത്തിൽ എത്താനിരിക്കെയാണ് സഭയിൽ പ്രശ്നങ്ങൾ മൂർച്ഛിച്ചത്.