news

1. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യു.എന്‍. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയം. തീരുമാനം, ആഗോള ഭീരനായി പ്രഖ്യാപിക്കാനുള്ള എതിര്‍പ്പ് ചൈന പിന്‍വലിച്ചതോടെ. മസൂദ് അസറിനെ സംരക്ഷിക്കുന്ന പാകിസ്ഥാന് തിരിച്ചടി. മുംബയ് ഭീകരാക്രമണത്തിന്റെ അടക്കം സൂത്രധാരനാണ് മസൂദ് അസര്‍



2. യു.എന്‍ രക്ഷാസമിതിയില്‍ മസൂദിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കണം എന്ന ഇന്ത്യയുടെ ആവശ്യത്തെ ചൈന മാത്രമായിരുന്നു എതിര്‍ത്തിരുന്നത്. മുമ്പ് നാല് തവണ മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്. യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ ആവശ്യത്തിന് നേരത്തെ പിന്തുണ നല്‍കിയിരുന്നു

3. ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ തള്ളിപ്പറമ്പിലെ കള്ളവോട്ടിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സി.പി.എം. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒന്നിലേറെ വോട്ടുകള്‍ ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന്റെ തെളിവ് എന്ന് സി.പി.എം. പാമ്പുരുത്തിയിലെ ബൂത്ത് കയ്യേറാന്‍ ശ്രമം നടന്നതായും സി.പി.എം ആരോപാണം. എല്‍.ഡി.എഫ് ബൂത്ത് ഏജന്റിനെ കയ്യേറ്റാന്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി.

4. കാസര്‍ക്കോട്ടെ കല്യാശേരി നിയമസഭാ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്ത മുസ്ലീം ലീഗ് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞതിന് പിന്നാലെ ആണ് കൂടുതല്‍ ദൃശ്യങ്ങള്‍ സി.പി.എം പുറത്ത് വിട്ടത്. കല്യാശേരിയിലെ പുതിയങ്ങാടി ജമാ അത്ത് യു.പി സ്‌കൂളിലെ 69, 70 ബൂത്തുകളില്‍ മുഹമ്മദ് ഫായിസ് വോട്ടു ചെയ്തു എന്നാണ് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത്. ആരോപണ വിധേയനായ മുഹമ്മദ് ഫായിസിനോട് നാളെ നേരിട്ട് ഹാജരാകാന്‍ ജില്ലാ വരണാധികാരി ആയ കളക്ടര്‍ നോട്ടീസ് നല്‍കി.

5. ആദ്യം 69ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ മുഹമ്മദ് ഫായിസ് പിന്നീട് 70-ാം നമ്പര്‍ ബൂത്തില്‍ പ്രവേശിച്ചതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് കളക്ടര്‍ സജിത് ബാബു. ഇടതുപക്ഷം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു ബൂത്തുകളിലെയും പോളിംഗ് ഉദ്യോഗസ്ഥരെ കളക്ടര്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി ഇരുന്നു. ഇതിന് ശേഷമാണ് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഇതേ ബൂത്തില്‍ ആഷിഖ് എന്നയാളും കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന തുടരുകയാണ്

6. വാരണാസിയില്‍ മഹാസഖ്യത്തിന് തിരിച്ചടി. എസ്.പി- ബി.എസ്.പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ തേജ് ബഹാദൂറിന്റെ നാമ നിര്‍ദ്ദേശ പത്രിക തള്ളി. നടപടി, സൈന്യത്തില്‍ നിന്ന് പുറത്താക്കിയ കാരണം വ്യക്തമാക്കാത്തതിനാല്‍. മോദിയ്ക്ക് എതിരെ ഉള്ള മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു തേജ് ബഹാദൂര്‍. പത്രിക തള്ളിയതിന് എതിരെ കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍

7. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. സൈന്യത്തിന്റെ പേരില്‍ വോട്ടുകള്‍ ഏകീകരിക്കുന്ന ബി.ജെ.പിയുടെ നീക്കം തടയാനുള്ള മഹാസഖ്യത്തിന്റെ തന്ത്രമാണ് ഇതോടെ പാളിയത്. മോശം ഭക്ഷണം നല്‍കുന്നു എന്ന് ആരോപിച്ച് സേനയ്ക്ക് എതിരെ സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചതിന് ആണ് തേജ് ബഹാദൂറിനെ ബി.എസ്.എഫില്‍ നിന്ന് പുറത്താക്കിയത്

8. മഹാരാഷ്ട്രയിലെ ഗച്ച്‌റോളില്‍ മാവോയിസ്റ്റ് ആക്രമണം. സ്‌ഫോടനത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. സൈനികര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു. പതിനാറ് സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐ.ഇ.ഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. ആക്രമണത്തിന് ഇരയായത് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനം.

9. ഇന്ന് രാവിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു. ഇതിന് ശേഷം കൂടുതല്‍ സൈനികരെ ഇവിടേക്ക് വിന്യസിച്ചിരുന്നു. മഹാരാഷ്ട്ര ദിനം ആചരിക്കുന്നതിനിടെ ആണ് വാഹനങ്ങള്‍ കത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ചതിന്റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മാവോവാദികള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് ഗഡ്ചിറോളി.

10. അതേസമയം, സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ച എന്ന് റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചത് സ്വകാര്യ വാഹനത്തില്‍ എന്ന് റേഞ്ച് ഡി.ഐ.ജി. ഏത് സാഹചര്യത്തില്‍ എന്ന് അറിയില്ല. അന്വേഷണം തുടരുക ആണ് എന്നും റേഞ്ച് ഡി.ഐ.ജി. ആക്രമണത്തെ അതിശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

11. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍.ഐ.എ വരും ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. നൂറുകണക്കിന് പേരുടെ ജീവനെടുത്ത ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷ്മിയുടെ വീഡിയോകളും പ്രസംഗങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും പതിവായി ഡൗണ്‍ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ച് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ പിടിയിലായത്.