ഏറെ വൈകാരികമായ ഒന്നായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പെന്ന് വെളിപ്പെടുത്തി പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ. ജയപരാജയങ്ങൾ ഒരിക്കലും ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ച് അമിതാവേശമോ നിരാശയോ ഉണ്ടായിക്കൂടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫലം എന്തുതന്നെ ആയായാലും ഇത്രയും വൈകാരികമായ തിരഞ്ഞെടുപ്പ് അനുഭവം ഇതാദ്യമാണ്. ക്യാമറകൾ ഇല്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോയെനെയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം...
ജയാപരാജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാർത്ഥത്തിൽ ജനങ്ങൾ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിർബന്ധവുമില്ല. വിജയങ്ങളിൽ അമിതാവേശമോ പരാജയങ്ങളിൽ നിരാശയോ പൊതുപ്രവർത്തകർക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകൾക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്. ഫലം എന്തുമാവട്ടെ ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. വികാരം അടക്കാനാവാതെ പല മുതിർന്ന പ്രവർത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് ഞാൻ പത്തനം തിട്ടയിൽ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെ...