കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് ആവർത്തിച്ച് ഭാര്യ നീനു കോടതിയിൽ മൊഴി നൽകി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നീനുവിന്റെ വിസ്താരം തുടരുകയാണ്. നേരത്തേ പൊലീസിന് നൽകിയ മൊഴി തന്നെയാണ് നീനു കോടതിയിലും ആവർത്തിച്ചത്.
കെവിൻ താഴ്ന്ന ജാതിയാണെന്ന് അച്ഛൻ പലപ്പോഴും പറഞ്ഞിരുന്നു. കെവിനെ വിവാഹം കഴിച്ചാൽ അത് അഭിമാനത്തിന് കോട്ടം തട്ടും എന്ന് വിചാരിച്ചാണ് തട്ടികൊണ്ട് പോയത്. അച്ഛനും സഹോദരനുമാണ് കെവിനെ കൊലപ്പെടുത്തിയതെന്നും ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് അച്ഛൻ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നീനു കോടതിയോട് വ്യക്തമാക്കി. വിചാരണക്കിടെ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് നീനു മൊഴി നൽകിയത്.
അമ്മ രഹനയുടെ സഹോദരിയുടെ മകൻ നിയാസും തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് നിയാസ്. വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഫോണിലൂടെ നിയാസ് കെവിനെയും നീനുവിനെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തട്ടിക്കൊണ്ട് പോകുന്നതിന് ഒന്നരമണിക്കൂർ മുൻപും കെവിനുമായി താൻ ഫോണിൽ സംസാരിച്ചിരുന്നു. അനീഷിന്റെ സഹോദരി പറഞ്ഞാണ് കെവിനെ തട്ടിക്കൊണ്ട് പോയ വിവരം അറിഞ്ഞതെന്നും നീനു പറഞ്ഞു. കെവിൻ മരിക്കാൻ കാരണം എന്റെ അച്ഛനും സഹോദരനുമാണ്. അതിനാൽ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്വം തനിക്ക് ഉണ്ടെന്നും അതിനാലാണ് കെവിന്റെ വീട്ടിൽ നിൽക്കുന്നതെന്നും നീനു കോടതിയിൽ പറഞ്ഞു.
തട്ടിക്കൊണ്ട് പോകുന്നതിന് തലേദിവസം നീനുവും ചാക്കോയും, കെവിനും കോടതിയിൽ എത്തിയപ്പോൾ എസ്.ഐ കെവിനെ വിട്ട് ചാക്കോയ്ക്കൊപ്പം പോകാൻ നിർബന്ധിച്ചു. എന്നാൽ കെവിനൊപ്പം പോകാനാണ് തനിക്ക് താൽപര്യം എന്ന് പറഞ്ഞപ്പോൾ എസ്. ഐ ഷിബു കെവിനെ പിടിച്ചു തള്ളിയെന്നും നീനു കോടതിയിൽ പറഞ്ഞു. നിലപാട് കടുപ്പിച്ചപ്പോൾ എസ്.ഐ വെള്ള പേപ്പറിൽ എഴുതി വാങ്ങിയ ശേഷമാണ് കെവിനൊപ്പം വിട്ടയച്ചതെന്ന് നീനു കോടതിയോട് പറഞ്ഞു. ഗാന്ധി നഗർ പൊലീസിന്റെ കൂടുതൽ വീഴ്ചയുമായി ബന്ധപ്പെട്ട വിസ്താരം തുടരുകയാണ്.