തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാരുടെ തൊപ്പി മാറുന്നു. ഇപ്പോൾ ഉപയോഗിക്കുന്ന പി തൊപ്പികൾക്ക് പകരം ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ബറേ തൊപ്പികൾ എല്ലാവർക്കും നൽകാൻ തീരുമാനമായി. ഡി.ജി.പിയുടെ അദ്ധ്യക്ഷയിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകൾ ഡി.ജി.പിയെ അറിയിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ളപ്പോൾ പി-തൊപ്പി സംരക്ഷിക്കാൻ പാടാണ്. മാത്രമല്ല, ചൂടും ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു. യാത്രകളിലും ഇത് ബുദ്ധിമുട്ടാണെന്ന് പൊലീസ് ഡ്രൈവർമാരും പരാതി ഉന്നയിച്ചിരുന്നു. കൊണ്ടു നടക്കാൻ എളുപ്പവും ബെറേ തൊപ്പികൾക്കാണെന്നായിരുന്നു പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ വാദം.
സിവിൽ പൊലീസ് ഓഫീസർ മുതൽ സി.ഐ.വരെയുള്ളവർക്കും ഉപയോഗിക്കാൻ ഡി.ജി.പി തത്വത്തിൽ അനുമതി നൽകി. സി.ഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കിൽ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും. എന്നാൽ, പാസിംഗ് ഔട്ട്, വി.ഐ.പി സന്ദർശം, ഔദ്യോഗിക ചടങ്ങുകൾ എന്നീ സമയങ്ങളിൽ പഴയ തൊപ്പി തന്നെ ഉപയോഗിക്കണം. പുതിയ പരിഷ്‌കാരം സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.