ആലപ്പുഴ : മലയാളസിനിമ വളർന്നു പന്തലിച്ച ഉദയ സ്റ്റുഡിയോ ഓർമ്മകളിലേക്ക്. ചരിത്രമുറങ്ങുന്ന ഉദയയുടെ മണ്ണിൽ ഇനി ഹോട്ടൽ സമുച്ചയമോ കൺവെൻഷൻ സെന്ററോ ഉയർന്നേക്കാം.ഉദയ നിലനിന്നിരുന്ന സ്ഥലം വിദേശ മലയാളിയാണ് വാങ്ങിയത്.
സ്റ്റുഡിയോക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന കന്യാമറിയത്തിൻെറ പ്രതിമ ഇടിച്ചു നിരത്തി. മൊത്തം എട്ടര ഏക്കറുണ്ടായിരുന്ന സ്റ്റുഡിയോയുടെ അഞ്ചര ഏക്കർ നേരത്തെ സ്വകാര്യ വ്യക്തികൾക്ക് വിറ്റിരുന്നു. ശേഷിച്ച മൂന്ന് ഏക്കർ വി.ടി.ജെ.ഫിലിംസ് ഉടമ ജോസഫാണ് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് വാങ്ങിയത്. തുടർന്ന് സ്റ്റുഡിയോയിൽ മാറ്റമൊന്നും വരുത്താതെ അതേനിലയിൽ തുടരുകയായിരുന്നു. ജോസഫിന്റെ മക്കളാണ് ഇപ്പോൾ അമ്പലപ്പുഴക്കാരനായ വിദേശമലയാളിക്ക് സ്ഥലം വിറ്റത്.
സ്റ്റുഡിയാേ ഫ്ളോർ, പ്രേംനസീർ, രാഗിണി, ഷീല എന്നിവർ താമസിച്ചിരുന്ന കോട്ടേജുകൾ, കുളം,വീടുകൾ അടക്കമുള്ളവ ഇതിൽ ഉൾപ്പെടും. കുഞ്ചാക്കോ ഫാമിലി വിറ്റ ഉദയ സ്റ്റുഡിയോ വീണ്ടെടുക്കുമെന്ന് ഇളമുറക്കാരനായ നടൻ കുഞ്ചാേക്കോ ബോബൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.ഉദയ സ്റ്റുഡിയോയുടെ ബാനറിന്റെയും എംബ്ളമായ പൂവൻകോഴിയുടെയും അവകാശം നടൻ കുഞ്ചാക്കോ ബോബൻെറ കൈവശമാണ്.
പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റുഡിയോ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ചലച്ചിത്ര രംഗത്തുള്ളവരും ആവശ്യപ്പെട്ടിരുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇതിനുള്ള പ്രാഥമികശ്രമമുണ്ടായെങ്കിലും ഫലം കണ്ടില്ല. ആലപ്പുഴയിലെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രി തോമസ് എെസക് രൂപം കൊടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. ചലച്ചിത്ര രംഗത്തുള്ളവരുടെ യോഗം വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും അതിന് മുമ്പ് സ്ഥലത്തിന്റെ വില്പന നടന്നു.
ഉദയ സ്റ്റുഡിയോ
മദ്രാസിൽ നിന്ന് മലയാള സിനിമയെ പാതിരപ്പള്ളിയിലെ ഉദയ സ്റ്റുഡിയോയിലേക്ക് പറിച്ച് നട്ടതിന് പിന്നിൽ കുഞ്ചാക്കോയുടെ ദീർഘവീക്ഷണമായിരുന്നു. കയർ വ്യവസായിയായിരുന്ന കുഞ്ചാക്കോ 1946 ലാണ് സിനിമയിലേക്ക് കടന്നുവന്നത്. ഉദയ സ്റ്റുഡിയോയുടെ ചുവരുകൾക്കുള്ളിൽ ഒരു സിനിമ മുഴുവൻ ചിത്രീകരിക്കാനായപ്പോൾ ചെലവ് കുത്തനെ കുറയ്ക്കാനായി. വെള്ളിനക്ഷത്രമാണ് ഇവിടെ ചിത്രീകരിച്ച ആദ്യസിനിമ. 1949 ൽ റിലീസ് ചെയ്ത ഈ സിനിമ വിജയിച്ചില്ലെങ്കിലും ഇതിലെ നായിക മിസ് കുമാരി ജനപ്രിയ നായികയായി. നല്ലതങ്ക എന്ന കുടുംബചിത്രമാണ് രണ്ടാമത് ചിത്രീകരിച്ചത്. 1951 ൽ റിലീസ് ചെയ്ത ജീവിതനൗക ഹിറ്റായതോടെ ഉദയായിലേക്കുള്ള ചിത്രങ്ങളുടെ ഒഴുക്ക് കൂടി. 1986ൽ അനശ്വര ഗാനങ്ങൾ എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ഉദയാ സ്റ്റുഡിയോക്ക് താഴ് വീണത്.