binladan

കൊല്ലം:അമേരിക്ക വധിച്ച അൽ ക്വ ഇദ ഭീകരൻ ബിൻലാദന്റെ ചിത്രവും പേരും പതിച്ച പശ്ചിമ ബംഗാൾ രജിസ്ട്രേഷനിലുള്ള കാർ ഇരവിപുരം പൊലീസ് പിടിച്ചെടുത്തു. ഡബ്ളിയു.ബി 6, 8451 നമ്പരിലുള്ള ഹോണ്ട കാറിന്റെ ഉടമസ്ഥനായ പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഹനീഫ് (22), വാഹനം ഓടിച്ചിരുന്ന താന്നി സ്വദേശി ഹരീഷ് (25) എന്നിവരെയും കസ്റ്റഡിയിലെടുത്തു.

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത പുലർത്തുന്നതിനിടെ ആഗോള ഭീകരന്റെ ചിത്രവും പേരും പതിച്ച കാർ ആഴ്ചകളായി നിരത്തിലൂടെ ഓടിയിട്ടും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടും പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഗൗരവമായെടുത്തിരുന്നില്ല. കാർ കുറേ ദിവസങ്ങളായി തട്ടാമല, കൂട്ടിക്കട, മയ്യനാട് ഭാഗങ്ങളിലൂടെ പോകുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് കാറിന്റെ ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കാറിന്റെ ചിത്രം സഹിതം ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ കൊല്ലത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തര സന്ദേശം എത്തുകയായിരുന്നു.

ഇന്നലെ ഹരീഷിന്റെ സുഹൃത്തിന്റെ വിവാഹം നടന്ന ഓഡിറ്റോറിയത്തിൽ വരനെത്തിയത് അലങ്കരിച്ച ഈ കാറിലായിരുന്നു. അവിടെയുണ്ടായിരുന്ന ചിലർ സിറ്റി പൊലീസ് കമ്മിഷണറെ വിവരമറിയിച്ചു. തുടർന്ന് വധൂവരന്മാരുമായി പോയ കാർ അയത്തിലിൽ വച്ചാണ് ഇരവിപുരം പൊലീസ് പിടിച്ചെടുത്തത്. നവദമ്പതികളെ മറ്റൊരു കാറിൽ കയറ്റിവിട്ടു.

ചോദ്യം ചെയ്യലിൽ തമാശയ്ക്കാണ് ലാദന്റെ ചിത്രവും പേരും പതിച്ചതെതെന്നാണ് മുഹമ്മദ് ഹനീഫ് പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ബീച്ച് റോഡിലെ ഒരു കടയിൽ നിന്നാണ് സ്റ്റിക്കറൊട്ടിച്ചത്. ഡിക്കിയിൽ ഇടതുഭാഗത്താണ് ബിൻലാദന്റെ കാരിക്കേച്ചർ പതിച്ചത്. പിൻഭാഗത്തെ ഗ്ലാസിൽ വലതുവശത്ത് ബിൻലാദൻ എന്ന് ഇംഗ്ളീഷിൽ പേരെഴുതുകയും ചെയ്തു.

പശ്ചിമബംഗാൾ സ്വദേശിയായ പ്രവീൺ അഗർവാളിന്റെ പേരിലാണ് കാറിന്റെ രജിസ്ട്രേഷൻ. ഒരുവർഷം മുമ്പാണ് ബാംഗ്ളൂർ സ്വദേശി കാർ വാങ്ങിയത്. രജിസ്ട്രേഷൻ മാറ്റാൻ അപേക്ഷ നൽകിയിട്ടില്ല. അന്യ സംസ്ഥാനത്തു നിന്ന് വാങ്ങുന്ന വാഹനം രജിസ്ട്രേഷൻ മാറ്റാതെ ആറ് മാസം വരെ മാത്രമേ ഓടിക്കാവൂ എന്നാണ് നിയമം. ഹനീഫിന്റെ മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു.