സംവിധായകാനൊരുങ്ങുന്ന സൂപ്പർതാരം മോഹൻലാലിന്റെ ഏ്രറവും പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. തൂവാനത്തുമ്പികൾക്കു ശേഷം മോഹൻലാൽ തൃശൂർ ഭാഷ പറയുന്ന ചിത്രം കൂടിയാണിത്. നിധികുംഭത്തിന്റെ കഥയുമായി ബറോസ് എന്ന ഫാന്റസി ചിത്രം സംവിധാനം ചെയ്യാൻ പോകുന്നതായി കഴിഞ്ഞ ആഴ്ചയാണ് മോഹൻലാൽ വെളിപ്പെടുത്തിയത്. മോഹൻലാലിൽ നമുക്കാർക്കും അറിയാത്ത ഒരു ഫിലിംമേക്കർ ഉണ്ടെന്ന അനുഭവം പങ്കുവയ്ക്കുകയാണ് ഒരു മോഹൻ ലാൽ ആരാധകനായ അജയ് വർഗീസ്. ഇട്ടിമാണിയുടെ സെറ്റിൽ താരത്തെ നേരിട്ടു കണ്ട അനുഭവമാണ് ഫേസ്ബുക്കിൽ ആരാധകൻ പങ്കുവയ്ക്കുന്നത്. കേട്ട് കേൾവി മാത്രമുള്ള ആക്ഷനും കട്ടിനും ഇടയിൽ സംഭവിക്കുന്ന ലാൽ വിസ്മയത്തിന് ഇന്ന് സാക്ഷ്യം വഹിക്കാനിടയായി എന്ന ആമുഖത്തോടെയാണ് കുറിപ്പ്. മുൻപ് ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും അടുത്ത് ഇതാദ്യമായി ആ ജനപ്രിയ ലാലേട്ടനെ കണ്ടുവെന്ന് അജയ് വർഗീസ് പറയുന്നു.
അജയ്വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"ലാൽ വിസ്മയത്തിന് സാക്ഷ്യം വഹിച്ചപ്പോൾ.."
എന്നെയും നിങ്ങളേയും ഒരുപോലെ അതിശയിപ്പിക്കുന്ന, കേട്ട് കേൾവി മാത്രമുള്ള ആക്ഷനും കട്ടിനും ഇടയിൽ സംഭവിക്കുന്ന ലാൽ വിസ്മയത്തിന് ഇന്ന് സാക്ഷ്യം വഹിക്കാനിടയായ്...
ഏകദേശം ഉച്ചയോടടുത്തപ്പോഴാണ് വീടിന് അടുത്ത് ഇട്ടിമാണിയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞത്.. അറിഞ്ഞ ഉടനെ തന്നെ ലൊക്കേഷനിലേക്ക് വച്ചുപിടിച്ചു... ഷൂട്ടിംഗ് സെറ്റിനോട് അടുത്തപ്പോൾ തന്നെ അൾക്കൂട്ടത്തിനിടയിൽ ലാലേട്ടനെ കണ്ടു... കണ്ട ഉടനെ തന്നെ എന്റെ ഉള്ളിലെ ലാലേട്ടൻ ഫാൻ ഉണർന്നു... മലയാളസിനിമയുടെ താരരാജാവ് എന്റെ കൺമുന്നിൽ.. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം.. മുൻപ് ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും അടുത്ത് ഇതാദ്യമായി....
ഉള്ളിൽ സിനിമാമോഹം കിടക്കണതുകൊണ്ട് നമ്മളിങ്ങനെ ഒരുപാട് സെറ്റുകളിൽ കാഴ്ചക്കാരനായി പോയിട്ടുണ്ട്... അതിൽ ഒന്ന് രണ്ട് സ്ഥലത്ത് ആൾക്കൂട്ടത്തിന്റെ എണ്ണം തികക്കാൻ പ്രൊഡക്ഷനിലെ പച്ചന്മാർ പിടിച്ച് നിർത്താറുമുണ്ട്.. പക്ഷേ, അതിൽ നിന്നുമെല്ലാം എന്നെ ഇവിടെ Excite ചെയ്യിച്ചത് നമ്മടെ ലാലേട്ടൻ തന്നെ... സ്റ്റീഫൻ നെടുമ്പള്ളിയെ രണ്ട് തവണ തീയറ്ററിൽ നിന്നും ദർശിച്ചതാണ് ഞാൻ... അവിടെ നിന്ന് നേരെ വിപരീതമായ ഒരു കാര്യക്റ്റർ ഇട്ടിമാണി .. വാക്കിലും നോക്കിലും നടപ്പിലുമൊക്കെ അയാൾ ഇട്ടിമാണിയായി മാറിയിരിക്കുന്നു..
മോഹൻലാൽ എന്ന നടനെ നമ്മൾ കാണാൻ ആഗ്രഹിക്കുന്നത് മൂന്ന് തരത്തിലാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്..
1. താരപരിവേഷത്താൽ സമ്പന്നമായ ഒരു ചിത്രം... മുണ്ടുമടക്കിക്കുത്തി മീശ പിരിച്ച് നാല് സൂപ്പർ ഡയലോഗ് പാസാക്കി നടന്നു പോകുന്ന രാജുവേട്ടൻ (പ്രിത്വിരാജ്) വിശേഷിപ്പിച്ച പോലെ " Less than a God, More than a King " കഥാപാത്രങ്ങൾ... ലൂസിഫറിലൂടെ അത്തരം ഒരു ലാലേട്ടനെ നമുക്ക് കിട്ടി
2. സൂക്ഷ്മാഭിനയത്തിന്റെ സാധ്യതകൾ തേടിയുള്ള രമേശൻ നായരെപ്പോലെയും ശിവൻകുട്ടിയെപ്പോലെയും രഘുനന്ദനെ പോലെയും ഉളള കഥാപാത്രങ്ങൾ.... നമ്മെ ഏറെ വിസ്മയിപ്പിച്ചിട്ടുള്ളതും ഏറെ ചർച്ച ചെയ്യിപ്പിച്ചിട്ടുമുള്ള കഥാപാത്രങ്ങൾ... അത്തരം ഒരു കഥാപാത്രം ലാലേട്ടനെ തേടിയെത്തിയിട്ട് നാള് കുറേയായ്... കാത്തിരിക്കുന്നു... മരക്കാറും ബറോസും ഒരുപാട് പ്രതീക്ഷ നൽകുന്നു..
3. മൂന്നാമത്തതാണ് ലാലേട്ടനെ എറ്റവും ജനപ്രിയമാക്കിയത് ബാക്കിയുള്ള നടന്മാർക്കൊന്നും കഴിയാത്തത്...അല്ലെങ്കിൽ അവർ ശ്രമിച്ചാൽ പരാജയപ്പെട്ട് പോകുന്ന ഒരു സ്ഥലം... ലാലേട്ടൻ ഇളകി മറിഞ്ഞ് അഭിനയിച്ച പടങ്ങൾ.. കുട്ടിത്തം നിറഞ്ഞ ലാൽ ഭാവങ്ങളാൽ സമ്പന്നമായ ചിത്രങ്ങൾ... ആ കള്ള ചിരിയും ചളിപ്പും നിറഞ്ഞ ഭാവങ്ങൾ...
അത്തരം ഒരു ശ്രേണിയിൽ ആയിരിക്കും ഇട്ടിമാണി അണിയിച്ച് ഒരുക്കുന്നതെന്ന് തോന്നുന്നു... ലാലേട്ടന്റെ എനർജി ലെവലിൽ നിന്നും അത് പ്രകടമാണ്..
നവാഗതരായായ ഇരട്ട സംവിധായകരുടേയും ക്യാമറാമാൻ ഷാജിയുടേയും നിർദ്ദേശങ്ങൾ ഒരു കുട്ടിയേപ്പോലെ അനുസരിച്ച് നിൽക്കുന്ന അദ്ദേഹം, ഈ പ്രായത്തിലും.... ഒരു സൂപ്പർ താരപദവിയിലിരിക്കുമ്പോഴും തന്റെ ജോലിയോട് കാട്ടുന്ന ആവേശം നന്നേ അമ്പരിപ്പിക്കുന്നു... എല്ലാത്തരത്തിലും ഏർ ആ സെറ്റിലെ ആളുകളേയും കാഴ്ച്ചക്കാരേയും കയ്യിലെടുത്തിരിന്നു. അത് ഇടയ്ക്ക് ഷൂട്ടിംഗിനിടയിൽ ആ മുണ്ടൊന്ന് മടക്കി കുത്തിയപ്പോൾ കൊച്ചു കുട്ടികളടക്കം പ്രായമായവർവരെ ആവേശത്തോടെ കൈയ്യടിച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചതാണ്...
അതിലേറെ എന്നെ അതിശയിപ്പിച്ചത് അദ്ദേഹത്തിന്റെ Observationനാണ്..
ഹണി റോസിന്റെ ഒരു ഷോട്ട് എടുക്കുന്നതിനിടയിൽ കൂടെയുള്ള നടി ഫോക്കസ് ഔട്ട് ആയപ്പോൾ സംവിധായകനും ക്യാമറമാനും അറിയുന്നതിന് മുൻപ് 100 മീറ്റർ അപ്പുറം സിദ്ധിക്കും സലിം കുമാറുമായി സംസാരിച്ച് കൊണ്ടിരുന്ന ലാലേട്ടൻ അറിയുകയും അതവിടെ പങ്കുവയ്ക്കുകയും ചെയ്തും... അപ്പോൾ എന്റെ മനസ്സിൽ ഇങ്ങനെ മന്ത്രിച്ചു ബറോസ്.... ബറോസ്... ബറോസ്....
രാജുവേട്ടൻ പറഞ്ഞപോലെ "നമുക്കാർക്കും അറിയാത്ത ഒരു ഫിലിംമേക്കർ ലാലേട്ടനുള്ളിൽ ഉണ്ട്.."
ഒരോ നിമിഷവും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ വിസ്മയത്തിൽ നിന്ന് ഇനിയുമേറെ വിസ്മയങ്ങൾക്കായി കാത്തിരിക്കുന്നു..