k-t-jaleel

കോഴിക്കോട്: ബുർഖ നിരോധനത്തിൽ എം.ഇ.എസിനെ പിന്തുണച്ച് മന്ത്രി കെ.ടി ജലീൽ. മുസ്‌ലീം മതസംഘടനകൾ ആത്മ പരിശോധന നടത്തണമെന്നും മുഖം മറയ്‌ക്കാൻ മതം പറയുന്നില്ലെന്നും കെ.ടി ജലീൽ വ്യക്തമാക്കി. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്‌ലിം മത സംഘടനകൾ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വസ്ത്രധാരണ രീതിയിൽ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ സമവായമുണ്ടാക്കാൻ മത സംഘടനകൾ തന്നെ മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്‌ലിം സ്ത്രീകൾ മുഖം മറയ്‌ക്കാറില്ലെന്നും സ്ത്രീകൾ മുഖവും പുറംകൈയും മറയ്‌ക്കരുതെന്നാണ് ഇസ്‌ലാം പറയുന്നതെന്നും എന്നിട്ടും ബുർഖ ധരിക്കണമെന്ന് ചിലർ വാശിപിടിക്കുന്നത് ശരിയല്ലെന്നും ജലീൽ വ്യക്തമാക്കി. ബുർഖ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കച്ചവട താൽപര്യമാണെന്നും 313 നിറങ്ങളിൽ 786 തരം ബുർഖകൾ നിർമിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുൻനിറുത്തി ലാഭം കൊയ്യാനുളള തന്ത്രമാണെന്നും ജലീൽ കൂട്ടിച്ചേർത്തു.

മുസ്‌ലിം എജ്യുക്കേഷണൽ സൊസൈറ്റിയുടെ (എം.ഇ.എസ്) കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള സർക്കുലറിനെതിരെ മതസംഘടനകളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പ്രതികരണവുമായി ജലീൽ രംഗത്തെത്തിയത്. എം.ഇ.എസിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മുഖംമറച്ച വസ്ത്രം ധരിക്കരുത് എന്നായിരുന്നു എം.ഇ.എസ് പുറത്തിറക്കിയ സർക്കുലറിലെ നിർദേശം. ഇതിനെതിരെയാണ് സമസ്തയടക്കമള്ള മുസ്ലീം സംഘടനകൾ രംഗത്തെത്തിയത്. ഇത് വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും, എം.ഇ.എസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സമസ്‌തയുടെ നിലപാട്.