സ്റ്റോക്‌ഹോം : രാജ്യസുരക്ഷയ്ക്ക് വേണ്ടി ചെലവാക്കുന്ന തുകയുടെ പട്ടികയിൽ റഷ്യയെ മറികടന്ന് ഇന്ത്യ നാലാമത്. കഴിഞ്ഞ വർഷം പ്രതിരോധ മേഖലയ്ക്കായി 66.5 ബില്യൺ ഡോളറാണ് ഇന്ത്യ ചെലവഴിച്ചത്. ഇത് മുൻ വർഷത്തേക്കാൾ 3.1 ശതമാനം അധികമാണ്. സൈനിക ചെലവുകളുടെ അടിസ്ഥാനത്തിൽ ലോകത്ത് പ്രതിരോധ മേഖലയ്ക്കായി ചെലവഴിക്കുന്ന തുക കണക്കാക്കി നാൽപ്പത് രാജ്യങ്ങളുടെ പട്ടികയാണ് സ്റ്റോക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് തയ്യാറാക്കിയത്. പട്ടികയിൽ ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും യഥാക്രമം രണ്ടാമതും ഇരുപതാമത്തെയും സ്ഥാനത്താണ്.
അമേരിക്ക,ചൈന,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് സൈനിക ചെലവുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
ലോകത്തെ സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളടക്കം പ്രതിരോധ മേഖലയ്ക്കായി കൂടുതൽ തുക വകയിരുത്തുന്നതായി പഠനം വ്യക്തമാക്കുന്നു. പട്ടികയിലെ ആദ്യ പതിനഞ്ച് രാജ്യങ്ങളും ചേർന്ന് സൈനികാവശ്യത്തിനായി ചെലവാക്കുന്നത് 1470 ബില്യൺ ഡോളറാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ചെലവിൽ 29ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കാലഹരണപ്പെട്ട യുദ്ധോപകരണങ്ങളടക്കം മാറ്റുന്നതിനാണ് ഇന്ത്യ മുൻതൂക്കം നൽകുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാമിപ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ നേവിയേയും അടിമുടി പരിഷ്‌കരിക്കാനും ലോകത്തെ നാലാമത്തെ നാവിക ശക്തിയാക്കുവാനും വേണ്ട റിപ്പോർട്ടുകളും അടുത്തിടെ തയ്യാറാക്കിയിരുന്നു.