news

1. കാസര്‍കോട് പുതിയങ്ങാടിയില്‍ 3 ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നാല് പേര്‍ പലതവണ പോളിംഗ് ബൂത്തില്‍ എത്തിയതായി കണ്ടെത്തി. മുഹമ്മദ് ഫായിസും, അബ്ദദു സമദും രണ്ട് തവണ വോട്ട് ചെയ്തു. മുഹമ്മദ് കെ.എം സ്വന്തം വോട്ട് അടക്കം മൂന്ന് വോട്ട് ചെയ്തു.


2. കള്ള വോട്ട് ചെയ്തതായി കെ.എം മുഹമ്മദ് കളക്ടര്‍ക്ക് മൊഴി നല്‍കി. പരാതി കിട്ടിയത് 69, 70 ബൂത്തകളില്‍. കള്ളവോട്ടിന് പ്രേരിപ്പിച്ച് ബൂത്ത് ഏജന്റിന് എതിരെ നടപടി എടുക്കും. കള്ളവോട്ടിനെ കുറിച്ച് അറിയില്ലെന്ന് ബൂത്തിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായും ടിക്കാറാം മീണ

3. പാലാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാകും. തീരുമാനം, കോട്ടയത്ത് ചേര്‍ന്ന എന്‍.സി.പി യോഗത്തില്‍. കേന്ദ്ര, സംസ്ഥാന കമ്മിറ്റികളുടെ തീരുമാനം മണ്ഡലം കമ്മിറ്റി അംഗീകരിച്ചു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇടതു മുന്നണിയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും എന്‍.സി.പി നേതൃത്വം.

4. തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കുമെന്ന് എന്‍.സി.പി ദേശീയ സമിതി അംഗം സുല്‍ഫിക്കര്‍ മയൂരി. 2006 മുതല്‍ പാലാ മണ്ഡലത്തില്‍ കെ.എം മാണിക്ക് എതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായി മാണി സി.കാപ്പന്‍ മത്സര രംഗത്തുണ്ടായിരുന്നു. പാലാ നിയോജക മണ്ഡലത്തെ നിയമസഭയില്‍ ഇതുവരെ പ്രതിനിധീകരിച്ചിട്ടുള്ളത് കെ.എം മാണി മാത്രമാണ്

5. കെ.എസ്.ആര്‍.ടി.സിയിലെ താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ച് വിടാന്‍ മെയ് 15 വരെ സമയം അനുവദിച്ച് ഹൈക്കോടതി. കോടതി ഉത്തരവ്, കെ.എസ്.ആര്‍.ടി.സി നല്‍കിയ ഉപഹര്‍ജി പരിഗണിച്ച്. 1565 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചിടുവിടാനുള്ള നടപടിക്കാണ് കോടതി സമയം നല്‍കിയത്. അതേസമയം, താത്കാലിക ഡ്രൈവമാരെ പിരിച്ച് വിടണമെന്ന ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

6. താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതില്‍ സാവകാശം തേടുന്നതിനപ്പുറം സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിക്കും ഒന്നും ചെയ്യാനാകില്ലെന്നാണ് നിയമ വിദഗ്ദരുടെ വിലയിരുത്തല്‍. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അന്തിമ തീരുമാനം വരുന്നത് വരെ താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ച് വിടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്ത് പ്രതിദിനം അറുന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുമെന്നും ഗതാഗത മന്ത്രി.

7. ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റില്‍ ഏഴ് മരണം. ഒഡീഷയില്‍ ശക്തമായ കാറ്റും മഴയും. പുരിയില്‍ കാറ്റ് വീശുന്നത് 245 കിലോമീറ്റര്‍ വേഗത്തില്‍. തിരമാലകള്‍ 9 മീറ്റര്‍ വരെ ഉയരത്തില്‍. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. നിരവധി മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു. പതിനൊന്ന് ലക്ഷം ആളുകളെ ഒഴിപ്പിച്ചു. 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഭുവനേശ്വറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 175 കിലോമീറ്റര്‍. രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായി നേവിയും കോസ്റ്റ്ഗാര്‍ഡും. ഫോനി പൂര്‍ണ്ണമായി കര തൊടുന്നതോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയും. തീവ്രത കുറയുന്നതോടെ ഫോനി ബംഗ്ലാദേശ് ഭാഗത്തേക്ക് നീങ്ങും.

8. ഫോനി നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 34 ദുരന്ത നിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാല്‍പുര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരക്കും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 900 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 10,000ത്തോളം ഗ്രാമങ്ങളും 50-ല്‍ അധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയില്‍ ഉള്ളത്. ഒഡീഷാ തീരത്തുകൂടി പോകുന്ന 200-ല്‍ അധികം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അടിയന്തര സഹായമായി കേന്ദ്രം 1086 കോടി അനുവദിച്ചു

9. ഒഡീഷയിലെ ഗഞ്ജം, ഖുദ്ര, ഗജപതി, ജാജ്പൂര്‍, ബാലസോര്‍ എന്നിവിടങ്ങളെയും ബംഗാളിലെ കിഴക്ക്- പടിഞ്ഞാറ് മേദിനിപുര്‍, ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം, വിജയ നഗരം, വിശാഖപട്ടണം എന്നിവിടങ്ങളെയും കാറ്റ് ബാധിക്കും എന്ന് വിലയിരുത്തല്‍. 90-100 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. 1994ലെ സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തി ഏറിയ ചുഴലിക്കാറ്റ് ആണ് ഫോനി.

10. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് ആണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശിലും രാജസ്ഥാനിലും ആണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത്. ജാര്‍ഖണ്ഡില്‍ ആണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രചരണം

11. നാളെ അഞ്ച് മണിയോടെ അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിക്കും. 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തില്‍ വിധി എഴുതുന്നത്. അവസാന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ ബീഹാറിലെ തിരഞ്ഞെടുപ്പ് പൂര്‍ണമാകും. ഇതിന് പുറമെ ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പും അഞ്ചാം ഘട്ടത്തോടെ പൂര്‍ത്തിയാകും. ഇത്തവണ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് ഉത്തര്‍പ്രദേശിലാണ്. 14 മണ്ഡലങ്ങള്‍. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍