viral-post

തിരുവനന്തപുരം: എം.ഇ.എസ് കോളേജ് വിദ്യാർത്ഥികൾ മുഖം മറയ്ക്കുന്നത് നിരോധിച്ചത് സോഷ്യൽ മീഡിയയിലും പുറത്തും വലിയതോതിൽ ചർച്ചയായിരുന്നു. എം.ഇ.എസിന്റെ പുതിയ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് മതമൗലിക വാദികൾ തീരുമാനത്തിനെതിരെ രംഗത്തെത്തി.

അന്യപുരുഷൻമാർ കാണുന്നുണ്ടെങ്കിൽ സ്ത്രീകൾ നിർബന്ധമായും മുഖവസ്ത്രം ധരിക്കണമെന്ന സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രസ്താവനയും വിവാദമായിരുന്നു. എന്നാൽ ഇത് മതസ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. സ്ത്രീകൾക്കെതിരെയുള്ള തടസങ്ങളെ തച്ചുടക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണെന്ന് വാദിച്ച് പിന്തുണവുമായി ചിലർ രംഗത്ത് വന്നു.

ഇതേസമയം സ്ത്രീകളുടെ വസ്ത്രത്തെ മതങ്ങളും കുടുംബവും നിയന്ത്രിക്കുമ്പോൾ പുരുഷന്റെ വസ്ത്രധാരണത്തിന് മതച്ചട്ടങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്തത് എന്ത് വിരോധാഭാസമാണെന്ന് ചിലർ ചോദിക്കുന്നു. സ്ത്രീകൾ ശരീരം മറയ്ക്കുന്നുണ്ടെങ്കിൽ അതേപോലെ പുരുഷൻമാരും മറയ്ക്കണമെന്നുമുള്ള സർക്കാസം നിറഞ്ഞ മാധ്യമപ്രവർത്തക ഹൈറുന്നീസയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

ഹൈറുന്നീസയുടെ കുറിപ്പിന്റെ പൂർണരൂപം

"എനിക്ക് ആണുങ്ങളെ മുണ്ടടുത്ത് കാണാനാണ് ഇഷ്ടം. അത് മടക്കിക്കുത്തി നടക്കുമ്പോള്‍ മുട്ടിനൊപ്പം അങ്ങനെ നിക്കണം, എന്നിട്ട് അതിന് താഴെക്ക് മനോഹരമായ കാലുകള്‍ കാണാന്‍ പറ്റണം... (മനോഹരമായ കാലുള്ളവരുടേതാണെങ്കില്‍) പക്ഷേ, ഇതൊക്കെ ഏതെങ്കിലും മുറിക്കുള്ളില്‍ വച്ചുമതി. അപ്പഴേ അത് നയനാന്ദകരമാകൂ, പൊതുസ്ഥലങ്ങളില്‍ ഇതത്ര മാന്യമായ വസ്ത്രധാരണമല്ല. ഇനി അഥവാ മുണ്ടുടുത്താല്‍ തന്നെ മടക്കിക്കുത്തരുത്!

മുണ്ട് മടക്കിക്കുത്തി നടക്കുന്ന പുരുഷമ്മാരുടെ കാലുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ സ്ത്രീകള്‍ പെട്ടെന്ന് പ്രകോപിതരാകും. ഞങ്ങളുടെ ഉള്ളിലിരുപ്പ് എന്താന്ന് ഞങ്ങള്‍ക്കല്ലേ അറിയൂ, ഞങ്ങളത്ര നല്ലവരൊന്നുമല്ല. അപ്പോള്‍ പ്രശ്‌നങ്ങളൊഴിവാക്കാന്‍ വേണ്ടി പറയുന്നതാണ്. അല്ലാതെ ഒരു നിര്‍ബന്ധബുദ്ധിയുടെ പേരില്‍ പറയുന്നതല്ല.

കുപ്പായമാണെങ്കിലും കണ്ണടിച്ച് പോകുന്ന നിറങ്ങള് കൊള്ളൂല, പിന്നെ ഹാഫ് കയ്യുള്ളത് ഇടരുത്, ഫുള്‍ സ്ലീവ് കഷ്ടപ്പെട്ട് മടക്കിവയ്ക്കണം,

ഒരിക്കലും ഇന്‍സേര്‍ട്ട് ചെയ്യരുത്, അപ്പോള്‍ നിങ്ങടെ ബാക്ക് തള്ളി നിക്കാന്‍ സാധ്യതയുണ്ട്. അതും ഞങ്ങളില്‍ പ്രകോപനമുണ്ടാക്കും. ഞങ്ങളെ പ്രകോപിപ്പിക്കുന്ന ഒന്നും നിങ്ങള് കാണിക്കണ്ട, ഞങ്ങളതൊക്കെ രഹസ്യമായിട്ട് വീഡിയോകളില്‍ കണ്ടോളാം, അല്ലെങ്കി ഒളിച്ചിരുന്ന് കണ്ടോളാം, നിങ്ങളായിട്ട് കാണിക്കണ്ടെന്ന് മാത്രം, വേറൊന്നും കൊണ്ടല്ല, നിങ്ങളിത് സ്ഥിരമായിട്ട് ഇങ്ങനെ കാണിച്ചോണ്ട് നടന്നാ ഞങ്ങക്കതിലുള്ള രസം പോകും. അതാണ്!

ബര്‍മൂഡ, ട്രൌസര്‍, കളസങ്ങളും നിരോധിക്കണം. ഇതിനെല്ലാം മുകളില്‍ പാന്റോ മുണ്ടോ ഗൌണോ ഷര്‍ട്ടോ ഉടുക്കുകയാണെങ്കില്‍ ഓക്കെ. അങ്ങനെയല്ലെങ്കില്‍ ഇവയൊക്കെ ഞങ്ങള്‍ സ്ത്രീകള്‍ കൂടി ഇറങ്ങിനടക്കുന്ന പൊതുവിടങ്ങളില്‍ 'സഭ്യത'യുടെ 'അതിര്‍വരമ്പുകള്‍' 'ഭേദി'ക്കും. അത് കളി വേറെയാണ്, ചോദ്യോം വര്‍ത്താനോം ഒന്നുല്ല, അക്കാര്യത്തില്‍ ഞങ്ങള്‍ സ്ത്രീകള്‍ ഒറ്റക്കെട്ടാണ്. അത് ഞങ്ങളുടെ സംസ്‌കാരത്തിന്റെയും ഞങ്ങളുടെ സ്ത്രീത്വത്തിന്ര്‍റെയും വിഷയമാണ്, നോ കോംപ്രമൈസ്...

കയ്യും കഴുത്തും മൂടുന്ന ജാക്കറ്റ്, കോട്ട്- പോലുള്ളവ, യഥേഷ്ടം ധരിക്കാം. അതില്‍ മറ്റ് മാനദണ്ഡങ്ങളൊന്നുമില്ല!

ബെല്‍റ്റ് ഇട്ടാലും ഇട്ടില്ലെങ്കിലും കുഴപ്പമില്ല, ഷഡ്ഡിയുടെ ഇലാസ്റ്റിക് പുറത്ത് കാണരുത്, കണ്ടാ അപ്പോത്തന്നെ അത് ഊരിവാങ്ങി, തൊണ്ടിയാക്കി കണക്കാക്കി അയാള്‍ക്കെതിരെ കേസെടുക്കണം.

ഇതിനെല്ലാം പുറമേ ചൂട് കാലത്ത് കുപ്പായമിടാതെ ഒരിക്കലും നടക്കരുത്. അന്തസിന് ചേര്‍ന്ന കാര്യമല്ലത്. അന്തസ് സ്വന്തമായിട്ടില്ലെങ്കില്‍ അത് ഞങ്ങള്‍ നിര്‍ബന്ധിച്ച് നിങ്ങളെക്കൊണ്ട് പിടിപ്പിക്കും.

എന്നിരിക്കിലും, ഓരോ ആണിനും മതപരമായ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. അപ്പോഴും ഞങ്ങള്‍ സ്ത്രീകളുടെ മേല്‍നോട്ടത്തിലായിരിക്കും ഫൈനല്‍ ഡിസിഷന്‍. അതിപ്പോ കള്ളിമുണ്ടോ, കാവിയോ, ലുങ്കിയോ ഡബിളോ എന്തുമാകട്ടെ, അതിലെല്ലാം ഞങ്ങള്‍ക്ക് ഞങ്ങളുടേതായ വീക്ഷണകോണകങ്ങളുണ്ട്. അതുടുത്തേ പറ്റൂ.

ഹേ പുരുഷാ, പറയുമ്പോ മുഖം ചുളിച്ചിട്ട് കാര്യമില്ല, എല്ലാം നിങ്ങളുടെ നന്മയ്ക്കാണ്. ഞങ്ങളുടെ വീട്ടിലും വാപ്പയും ആങ്ങളമാരും ഉള്ളതാണ്. ഞങ്ങക്കുമുണ്ട് മൂപ്പെത്തിയ കാരണവമ്മാര്‍, ഞങ്ങളല്ലാതെ നിങ്ങളെ നോക്കാന്‍ മറ്റാരുണ്ട്... നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ക്ക് അത്രമാത്രം പ്രധാനമാണ്.."