ന്യൂഡൽഹി: ലോകസ്ഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തോടടുക്കുമ്പോൾ സംസ്ഥാനങ്ങളിലെ സീറ്റുനില വിലയിരുത്തി കോൺഗ്രസ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 2009ലെ അതേ ഫലം തന്നെ ആവർത്തിക്കാനുള്ള സാദ്ധ്യതയാണ് കോൺഗ്രസ് പ്രവചിക്കുന്നത്.
ബി.ജെ.പി സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ വീഴ്ചയാണ് കോൺഗ്രസിന്റെ കുതിപ്പിന് കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത് വേണ്ട വിധത്തില്‍ ഉപയോഗിക്കാൻ സാധിക്കാത്തതാണ് മികച്ച നേട്ടംഉണ്ടാക്കാൻ കഴിയാത്തതിന് പിന്നിലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അതേ രീതിയിലാണ് ആദ്യ ഘട്ടം പോയതെങ്കിലും കോൺഗ്രസിന് പിന്നീട് കുതിപ്പുണ്ടാക്കാൻ സാധിച്ചെന്നാണ് വിലയിരുത്തൽ.
ബി.ജെ.പിക്ക് 100 സീറ്റ് ഉറപ്പായും നഷ്ടപ്പെടും. ഓരോ സംസ്ഥാനത്തും പ്രതിപക്ഷ പാർട്ടികൾ ശക്തമായതും. ബദൽ ശക്തിയായി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഉയർന്നുവന്നതും ബി.ജെ.പിയെ 150 മുതൽ 180 സീറ്റിൽ ഒതുക്കും. മോദിയുടെ പ്രചാരണങ്ങളിൽ പുതിയ തൊഴിൽ പദ്ധതികൾ ഇടംപിടിക്കാത്തത് യുവവോട്ടർമാരെ കോൺഗ്രസിലേക്ക് കൊണ്ടുവരും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വലിയൊരു വോട്ടുവിഭാഗത്തെ സ്വാധീനിക്കുന്നുണ്ട്. 206 സീറ്റുകൾ വരെ കോൺഗ്രസിന് ലഭിക്കാമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതേസമയം മുമ്പുള്ളതിനേക്കാൾ കൂടുതൽ സഖ്യം ഒപ്പമുള്ളതും കോൺഗ്രസിനുള്ള നേട്ടമാണ്.
അധികാരത്തിലെത്താൻ കോൺഗ്രസിന് ഡി.എം.കെയുടെ സേവനം അത്യാവശ്യമായി വരുമെന്നാണ് പാർട്ടിയുടെ നിഗമനം. തമിഴ്‌നാട്ടിലെ 39 സീറ്റുകൾ കോൺഗ്രസ് ഡി.എം.കെ സഖ്യം തൂത്തുവാരുമെന്നാണ് ഇന്റേണൽ റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ 18 സീറ്റ് വരെ ലഭിക്കാനാണ് സാദ്ധ്യത. കർണാടകത്തിൽ 21 സീറ്റുകൾ കോൺഗ്രസ് ജെ.ഡി.എസ് സഖ്യം നേടും. ആന്ധ്രയിലും തെലുങ്കാനയിലും കോൺഗ്രസിന്റെ എതിരാളികളായ ജഗൻ മോഹൻ റെഡ്ഡിയുമായും കെ ചന്ദ്രശേഖർ റാവുവുമായും കോൺഗ്രസ് ചർച്ചകൾ നടത്തിയേക്കും. ജഗൻ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. ദക്ഷിണേന്ത്യയിലെ സഖ്യം വഴി 100 സീറ്റിൽ അധികം നേടാൻ കോൺഗ്രസിന് സാധിക്കും.
ഹിന്ദി ഹൃദയഭൂമിയിൽ ബീഹാറിലെ ആർ.ജെ.ഡിയാണ് കോൺഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നത്. 28 സീറ്റുകൾ ഈ സഖ്യം നേടുമെന്നാണ് നിഗമനം. സമാജ് വാദി പാർട്ടി, ബി.എസ്.പി സഖ്യം ആവശ്യം വന്നാൽ പിന്തുണയ്ക്കുമെന്നാണ് സൂചന. ഇവരുമായി രാഹുലിന്റെ അനുയായികൾ ചർച്ച നടത്തുന്നുണ്ട്. കോൺഗ്രസ് 10 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട്. ബംഗാളിൽ മമതാ ബാനർജിയാണ് മറ്റൊരു സാധ്യത. ബംഗാളിൽ കോൺഗ്രസ് ദുർബല സ്ഥാനാർത്ഥികളെയാണ് നിറുത്തിയത്. അതുകൊണ്ട് മമത പിന്തുണയ്ക്കാനാണ് സാധ്യത.
ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം വൻ നേട്ടമുണ്ടാകും. പ്രധാനമായും ഇവിടെ മുഖ്യമന്ത്രിമാര്‍ വേണ്ടത്ര ശക്തരല്ലാത്തതാണ് കോൺഗ്രസിന് ഗുണകരമാകുന്നത്. അതേസമയം മോദിയുടെ പ്രചാരണ രീതികള്‍ മാറ്റമില്ലാതെ തുടരുന്നതും ബി.ജെ.പിക്കുള്ള തിരിച്ചടിയാണ്. അതേസമയം ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി നിലനിറുത്തും.