ന്യൂഡൽഹി: സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരിൽ നിന്ന് 'സീതാറാം' മാറ്റണമെന്നാവശ്യപ്പെട്ട് ശിവസേന രംഗത്തെത്തി. ഹിന്ദുക്കൾ ആക്രമത്തിൽ വിശ്വസിക്കുന്നില്ലെന്ന ബി.ജെ.പി സ്ഥാനാർത്ഥി പ്രഗ്യാസിംഗ് ഠാക്കൂറിന്റെ വാദത്തിന് സീതാറാം യെച്ചൂരി നൽകിയ മറുപടിയെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദത്തിന് പിന്നാലെയാണ് ശിവസേനയുടെ ആവശ്യം. ഇതിനെ അനുകൂലിച്ച് ബി.ജെ.പി.നേതാക്കളും രംഗത്തെത്തിയിരുന്നു.
''നിരവധി രാജാക്കൻമാർ യുദ്ധം നടത്തിയിട്ടുണ്ട്, രാമയാണവും മഹാഭാരതവും വായിച്ച ശേഷവും ഹിന്ദുക്കൾക്ക് അക്രമം നടത്താനാവില്ലെന്ന് ആർ.എസ്.എസ് പ്രചാരകർ പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കൾ അങ്ങനെ അല്ലെന്നും പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്'' - യെച്ചൂരി ചോദിച്ചു. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രഗ്യാ സിംഗിന്റെ അവകാശവാദത്തിന് എതിരെയായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.
ഹിന്ദുത്വ ആശയത്തിന്റെ പേരിലാണ് എല്ലാ സ്വകാര്യ സേനയും രൂപീകരിച്ചിട്ടുള്ളത്. ആദ്യഘട്ടം കഴിഞ്ഞപ്പോൾ തന്നെ ബി.ജെ.പി ഹിന്ദുത്വ അജണ്ടയിലേയ്ക്ക് വഴിമാറി. ഹിന്ദുത്വ വികാരം ഉണർത്താനാണ് പ്രഗ്യാസിംഗ് ഠാക്കൂറിനെ സ്ഥാനാർഥിയാക്കിയതെന്ന് വിമർശിച്ച യെച്ചൂരി ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർത്ഥി ദ്വിഗ്വിജയ് സിംഗിന് വോട്ട് ചെയ്യാനും അഭ്യർത്ഥിച്ചു.
അതേസമയം, സീതാറാം എന്ന പേര് മാറ്റി മർലേനി എന്നാക്കണമെന്നാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. പേരിൽ നിന്ന് സീതാറാം മാറ്റണെന്നാവശ്യപ്പെട്ട ശിവേസന, എല്ലായ്പ്പോഴും ഹിന്ദുക്കളെ ആക്രമിക്കുന്നതാണ് യെച്ചൂരിയുടെ പ്രത്യയശാസ്ത്രമെന്നും വിമർശിച്ചു.