മരണം കഴിഞ്ഞിട്ടാണ് താൻ തിരിച്ചു വന്നതെന്നും, ജീവൻ തിരിച്ചു കൊണ്ടു വന്നത് സംവിധായകൻ വി.എം വിനുവാണെന്നും നടൻ ശ്രീനിവാസൻ. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസൻ മനസു തുറന്നത്. 'വിനുവാണ് എന്റെ ജീവൻ തിരികെ കൊണ്ടുവന്നത്. അതുകൊണ്ട് ഇനി അങ്ങോട്ടുള്ള എന്റെ ജീവിതച്ചെലവെല്ലാം വിനു തന്നെ നോക്കണം. സ്വതസിദ്ധമായ പുഞ്ചിരിയോടെ താരം കൂട്ടിച്ചേർത്തു. എനിക്കു പേടിയേ തോന്നിയില്ല. ഇത്രയേയുള്ളൂ മരണം എന്നാണ് തോന്നിയത്. ശരിക്കും മരണം കഴിഞ്ഞാണ് ഞാൻ വന്നത്'- ശ്രീനിവാസൻ പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് തന്നെ കള്ളവോട്ട് സംസ്ഥാനത്ത് നിലവിലുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. മുപ്പത് കൊല്ലം മുമ്പുതന്നെ കള്ളവോട്ടനുഭവം തനിക്ക് നേരിടേണ്ടി വന്നതാണെന്നും ശ്രീനിവാസൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈയിൽ നിന്നെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന്ശ്രീനിവാസൻ വ്യക്തമാക്കി. സ്വാധീനമുള്ള മേഖലകളിൽ രാഷ്ട്രീയ പാർട്ടികൾ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് പറഞ്ഞ ശ്രീനിവാസൻ ചാലക്കുടിയിൽ ഇന്നസെന്റിനാണ് വിജയസാധ്യതയെന്നും, തൃശൂരിൽ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന കുട്ടിമാമ ഉടൻ റിലീസിനെത്തും. മകൻ ധ്യാൻ ശ്രീനിവാസാണ് ചിത്രത്തിലെ നായകൻ. വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുർഗാ കൃഷ്‌ണയാണ് നായിക.