ലക്‌നൗ: ഹിന്ദു ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന പരാമർശത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പരാതിയുമായി ബാബാ രാംദേവ്. പരാമർശത്തിനെതിരെ രാംദേവും ചില സന്ന്യാസിമാരും ചേർന്ന് പൊലീസിൽ പരാതി നൽകി.
ഹിന്ദു സമൂഹത്തോട് സീതാറാം യെച്ചൂരി ക്ഷമ ചോദിക്കണം. മഹാഭാരതത്തെയും രാമായണത്തെയും മാത്രമല്ല യെച്ചൂരി അപമാനിച്ചത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള വേദകാല സംസ്കാരത്തെയും ഇന്ത്യൻ പാരമ്പര്യത്തെയുമാണ് അദ്ദേഹം അപമാനിച്ചതെന്നും രാം ദേവ് പറഞ്ഞു.
ഹിന്ദുക്കൾ അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്ന ബി.ജെ.പി സ്ഥാനാർത്ഥി പ്രഗ്യാ സിംഗിന്റെ വാദത്തിന് സീതാറാം യെച്ചൂരി നല്‍കിയ മറുപടിയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. രാമയാണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിരവധി രാജാക്കൻമാർ യുദ്ധം നടത്തിയിട്ടുണ്ട് , ഹിന്ദുക്കൾക്ക് അക്രമം നടത്താനാവില്ലെന്ന് രാമായണവും മഹാഭാരതവും വായിച്ച ശേഷവും ആർ.എസ്.എസ് പ്രചാരകർപറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കൾ അങ്ങനെ അല്ലെന്നും പറയുന്നതിൽ എന്ത് യുക്തിയാണുള്ളത് എന്നാണ് യെച്ചൂരി ചോദിച്ചത്.
ഇതിനെതിരെ ബി.ജെ.പിയും ശിവസേനയും രംഗത്തെത്തിയിരുന്നു.