prem-nazir

മലയാളസിനിമയ്‌ക്ക് നിത്യഹരിതനായകൻ ഒരാളേയുള്ളൂ, പ്രേനസീർ. മലയാള സിനിമാ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിചേർക്കപ്പെട്ട ആ പേര് ഇന്നും നിലനിൽക്കുകയാണ് അതേ പ്രൗഡിയോടെ. എന്നാൽ നടക്കാനാവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് നസീർ ഈ ഭൂമി വിട്ടു പോയതെന്ന് പറയുകയാണ് പഴയകാല ക്യാമറാമാനും സംവിധായകനുമായ ജി.വേണു. ഇന്നത്തെ ഒരു സൂപ്പർതാരം കാരണമാണ് അത് നടക്കാതെ പോയതെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

'നടക്കാനാവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് പ്രേംനസീർ ഈ ഭൂമി വിട്ടു പോയത്. അതായത് സ്വന്തമായി ഒരു പടം പ്രൊഡ്യൂസ് ചെയ്‌ത് ഡയറക്‌ട് ചെയ്യണമെന്ന്. അതിനു വേണ്ടി അദ്ദേഹം ഇന്നത്തെ മെഗാസ്‌റ്റാറുകളിൽ ഒരാളെ പതിവായി കണ്ട് കാൾ ഷീറ്റിന്റെ കാര്യം സംസാരിക്കാറുണ്ടായിരുന്നു. ഡേറ്റ് കൊടുക്കാം കൊടുക്കാം എന്ന് പറയുന്നെന്നല്ലാതെ ആ മനുഷ്യൻ ഡേറ്റ് കൊടുക്കുന്നില്ല. ഒടുവിൽ ഒരു വൈഷമ്യവും ഇല്ലാതെ അദ്ദേഹം കാറിൽ കയറിപ്പോയപ്പോൾ, ആ നടൻ പറയുകയാണ് ഇങ്ങേർക്ക് വയസാംകാലത്ത് വീട്ടിൽ പോയി ഇരുന്നൂടേയെന്ന്. ആ മനുഷ്യനിപ്പോൾ നസീറിനേക്കാൾ പ്രായമുണ്ട്.

ഞാൻ സെറ്റിൽ വച്ച് ഡയലോഗ് പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഈ മനുഷ്യൻ ചാൻസ് ചോദിച്ചു നടക്കുകയാണ്. അവിടെ വന്നാൽ സാറ് രണ്ടുമൂന്ന് പ്രാവശ്യം ഇരിക്കാൻ പറഞ്ഞാലെ ഇരിക്കുകയുള്ളൂ. ആ മനുഷ്യനാണ് പിന്നീടിത് പറഞ്ഞത്. അതു കേട്ടുകൊണ്ടു നിന്ന പ്രൊഡക്ഷൻ മാനേജർ നസീറിനെ ഇക്കാര്യം അറിയിച്ചു. സാറിന് പേരും പ്രശസ്‌തിയുമുണ്ട്. ഒരിക്കലും ഇനി ആ മനുഷ്യന്റെ അടുത്ത് കാൾ ഷീറ്റിനായി പോകരുത് എന്ന് പറഞ്ഞു.

അതുപോലും പ്രേംനസീർ ആരെയും അറിയിച്ചിട്ടില്ല. പിന്നീട് ആ മനുഷ്യനെ കാണുമ്പോൾ പരിഭവം കാണിച്ചിട്ടുമില്ല. അതാണ് പ്രേനസീർ'.