modi

അമ്പലപ്പുഴ : നാല് വർഷം മുൻപ് രാഷ്ട്രപതി ഭവനിൽ നടന്ന ഒരു ചടങ്ങിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ പുന്നപ്ര സ്വദേശിയായ മോഹൻലാലിന്റെ മനസിനെ ആഴത്തിൽ സ്പർശിച്ചു. സ്‌കോളേഴ്സ് ഇൻ റസിഡന്റ്സ് മീറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു വർക്‌ഷോപ്പ് തൊഴിലാളിയായിരുന്ന മോഹൻലാൽ. സമുദ്ര മലിനീകരണം കുറയ്ക്കുവാനുള്ള ശ്രമങ്ങളെ കുറിച്ചായിരുന്നു പ്രധാനമന്ത്രി അന്ന് സംസാരിച്ചത്. ഇതിനായുള്ള യന്ത്രങ്ങൾ വികസിപ്പിക്കണമെന്നാണ് അവിടെ കൂടിയവരോട് നരേന്ദ്ര മോദി പറഞ്ഞത്. ആ വാക്കുകളുമായി തിരികെ എത്തിയ മോഹൻലാൽ കഠിനമായ പരിശ്രമത്തിലൂടെ അത്തരമൊരു യന്ത്രം വികസിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുകയാണിപ്പോൾ.

മത്സ്യബന്ധന വള്ളങ്ങൾ കുറഞ്ഞ ഇന്ധനം ഉപയോഗിച്ചു പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഔട്ട് ബോർഡ് യന്ത്രമാണ് അറുപത്തിരണ്ട്കാരനായ പുന്നപ്ര കളരിക്കൽ മോഹൻലാൽ വികസിപ്പിച്ചത്. ഒരു എൻജിനിൽ പ്രവർത്തിപ്പിക്കാവുന്ന 4 പ്രൊപ്പെല്ലറുകളാണ് ഈ യന്ത്രത്തിന്റെ പ്രത്യേകത. ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ ആറര ലീറ്റർ ഡീസൽ മതിയാകും.
രണ്ടേകാൽ ലക്ഷം രൂപയാണ് യന്ത്രത്തിന്റെ വില. നിലവിൽ ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത് ഒരു മണിക്കൂർ പ്രവർത്തിക്കുവാൻ ഇരുപത് ലിറ്ററോളം മണ്ണെണ്ണ ഇവയ്ക്ക് വേണ്ടി വരും. മോഹൻലാലിന്റെ കണ്ടുപിടിത്തത്തോടെ മലിനീകരണവും ചെലവും പതിൻമടങ്ങ് കുറയ്ക്കാനാവും. പുതിയ യന്ത്രത്തിന്റെ പേറ്റന്റ് സ്വന്തമാക്കാനുള്ള പ്രയത്നത്തിലാണ് മോഹൻലാലിപ്പോൾ.