man-suicide

കൊച്ചി: ഭാര്യയെയും മകനെയും,​ ഭാര്യാമാതാവിനേയും തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യാമാതാവ് ആനന്ദവല്ലിയും മരിച്ചു. പട്ടിമറ്റം സ്വദേശി സജി (32)യാണ് ഭാര്യ ബിന്ദു(29)വിനെയും ഒന്നര വയസുള്ള മകൻ ശ്രീഹരിയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തത്. ബിന്ദുവിനെയും മകനെയും തീകൊളുത്തി കൊന്നശേഷം സജി തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇവരുടെ നിലവിളിയെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ബിന്ദുവും മകനും മരിച്ചിരുന്നു.

സജിയുടെ ഭാര്യ ബിന്ദുവും ഒന്നര വയസ്സുള്ള മകനും ഉറങ്ങി കിടന്നപ്പോഴാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ കൂടിയതും പൊലീസിൽ വിവരമറിയിച്ചതും. തിരച്ചിലിനൊടുവിലാണ് സജിയെ കുളിമുറിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.

അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു സജി. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്. കഴിഞ്ഞ ഒന്നര മാസം മുമ്പാണ് സജിയും കുടുംബവും കളമശ്ശേരിയിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം