siji

കളമശ്ശേരി:ഒപ്പം കഴിഞ്ഞിരുന്ന യുവതിയെയും അമ്മയെയും യുവതിയുടെ ഒന്നരവയസുള്ള കുഞ്ഞിനെയും ഡീസലൊഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.യുവതിയും കുഞ്ഞും വീട്ടിലും അമ്മ ആശുപത്രിയിലും മരിച്ചു.
ചേർത്തല വാരനാട് തോപ്പു വെളിയിൽ സിജിയെയാണ് (39) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കോലഞ്ചേരി പട്ടിമറ്റം ചെങ്ങര പീച്ചേരി പറമ്പിൽ ബിന്ദു (29), മകൻ ശ്രീഹരി, ബിന്ദുവിന്റെ മാതാവ് ആനന്ദവല്ലി (54) എന്നിവരാണ് പൊള്ളലേറ്റ് മരണമടഞ്ഞത്. മദ്യലഹരിയിലാണ് സിജി കടുംകൈ ചെയ്തതെന്ന് കരുതുന്നു.
കൊച്ചി സർവകലാശാല കാമ്പസിനു സമീപം പോട്ടച്ചാൽ നഗർ റോഡിലുള്ള വാടക വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. നിലത്തു പായയിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് പേരുടെയും ശരീരത്തിൽ സിജി ഡീസലൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ശരീരമാസകലം പൊള്ളലേറ്റ് മരണവെപ്രാളത്തിൽ അലമുറയിട്ട് ആനന്ദവല്ലി വീടിനു പുറത്തേക്കോടി. ഓടിക്കൂടിയവരോട് സിജിയാണ് തീ കൊളുത്തിയതെന്ന് ആനന്ദവല്ലി പറഞ്ഞു. സമീപവവാസികൾ വീടിനകത്ത് കയറി നോക്കിയപ്പോൾ ബിന്ദുവും മകനും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സിജിയെ പുറത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനന്ദവല്ലിയെ പൊലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 11 മണിയോടെ മരിച്ചു. ഉറക്കത്തിലായിരുന്നതിനാൽ ബിന്ദുവിന് എഴുന്നേൽക്കാൻ പോലും സാധിച്ചില്ല. കിടന്ന ഉടനെയായതിനാലാണ് ആനന്ദവല്ലിക്ക് എഴുന്നേറ്റ് ഓടാൻ സാധിച്ചത്.

സജിയും ബിന്ദുവും പതിവായി കലഹിച്ചിരുന്നുവെന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസലൊഴിച്ചാണ് മൂന്ന് പേരെയും സിജി തീ കൊളുത്തിയതെന്നും ആനന്ദവല്ലി പൊലീസിന് മൊഴി നൽകി.

ആനന്ദവല്ലി രാത്രി ഏറെ വൈകിയും പൈപ്പിൽ നിന്ന് ബക്കറ്റുകളിൽ വെള്ളം നിറച്ച് അലക്കുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു. ഈ സമയം സിജി പുറത്തിരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ മാർച്ചിലാണ് ഇവർ ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്. ശ്രീഹരി സിജിയുടെ കുഞ്ഞല്ല.ബിന്ദുവിനും കുഞ്ഞിനുമൊപ്പം എന്നാണ് സിജി കൂടിയതെന്നും വ്യക്തമല്ല. അയൽക്കാരോട് അടുക്കാൻ ഇവർ താത്പര്യം കാണിച്ചിരുന്നില്ല.

ഹോട്ടലുകളിൽ ജോലി ചെയ്യുകയായിരുന്നു സിജി.ഇയാൾക്ക് നാട്ടിൽ ഭാര്യയും മൂന്നു മക്കളുമുണ്ട്. നാലു വർഷം മുൻപ് വീടുവിട്ടിറങ്ങിയ സിജിയെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. സിജിയുടെ ഡയറിയിൽ നിന്ന് പൊലീസിനു ലഭിച്ച ഫോൺ നമ്പരിൽ നിന്നാണ് ബന്ധുക്കളെ കണ്ടെത്താനായത്. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കളമശേരി സി.ഐ എ പ്രസാദ്, എസ്.ഐ പി.ജി.മധു എന്നിവരുടെ നേതൃതത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി സിജിയുടെ മൃതദേഹം വാരനാട്ടേക്ക് കൊണ്ടു പോയി. ബിന്ദുവിന്റെയും ശ്രീഹരിയുടേയും ആനന്ദവല്ലിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തയ്യാാറായില്ല. തുടർന്ന് കളമശേരി ശ്‌മശാനത്തിൽ സംസ്‌കരിച്ചു.