sri-lanka-

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ക്രിസ്‌ത്യൻ ആരാധനാലയങ്ങളിലും ടൗണിലും നടന്ന സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി ശ്രീലങ്കൻ സർക്കാർ. 200 ഇസ്ലാമിക പുരോഹിതന്മാരുൾപ്പെടെ 600 വിദേശപൗരന്മാരെ ശ്രീലങ്ക നാടുകടത്തി. ആക്രമണത്തിനു പിന്നിൽ രാജ്യത്തെ തന്നെ സംഘടനകളാണെന്ന് കണ്ടെത്തലുകൾക്ക് പിന്നാലെയാണ് സർക്കാരിന്റെ നടപടി. അതേസമയം, നിയമപരമായി എത്തിയവരാണെങ്കിലും വിസാകാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നതായി സുരക്ഷാപരിശോധനയിൽ കണ്ടതിനാലാണ് നടപടിയെന്ന് ശ്രീലങ്കൻ ആഭ്യന്തരമന്ത്രി വജിര അബേവർധനെ പറഞ്ഞു.

‘‘രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ വിസാ സംവിധാനം പുനഃപരിശോധിക്കുകയും മത അദ്ധ്യാപകർക്കുള്ള വിസാ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി വിദേശത്തുനിന്നുള്ള മതാദ്ധ്യാപകരെ നിയമിക്കുന്ന മതസ്ഥാപനങ്ങൾ രാജ്യത്തുണ്ട്. അവരുമായി ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അടുത്തകാലത്തായി തുടങ്ങിയ ഏതാനും സ്ഥാപനങ്ങളുണ്ട്. അവരിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെ’’ന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശത്തുനിന്നുള്ള മതപുരോഹിതന്മാർ തദ്ദേശീയരായ ജനങ്ങളിൽ മതമൗലികവാദം വളർത്തുമെന്ന ഭീഷണി നിലനിൽക്കുന്നതിനാലാണ് ശ്രീലങ്ക അവർക്കുള്ള വിസാചട്ടങ്ങൾ കർശനമാക്കിയതെന്നും അബേവർധനെ പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളിൽനിന്നുള്ളവരെയാണ് പുറത്താക്കിയതെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. വിസാകാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയിൽ തുടർന്നുവെന്ന് കണ്ടെത്തിയവരിൽക്കൂടുതലും ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണെന്ന് ശ്രീലങ്കൻ പൊലീസ് പറഞ്ഞു. ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിലേർപ്പെടുത്തിയ അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്.