murali-thummarukudy

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് കനത്ത നാശമാണ് ഒഡീഷയിൽ വിതച്ചത്. എന്നാൽ,​ ഒരു വമ്പൻ കൊടുങ്കാറ്റ് പോലും വന്നു പോയിട്ടും ആളപായം ഇല്ലാതെ അത് മാനേജ് ചെയ്ത് ഒറീസ്സ ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റുന്നുവെന്ന് ഐക്യ രാഷ്ട്രസഭയുടെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി പറയുന്നു. ഏറെ ആശ്വാസം, അഭിമാനവും. തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിൽ ഒറീസ്സയിൽ ഉണ്ടായ സൂപ്പർ സൈക്ലോണിൽ ആയിരക്കണക്കിന് ആളുകൾ ആണ് മരിച്ചത്.

പക്ഷെ ആ പാഠങ്ങൾ ഒറീസ്സ പഠിച്ചു.കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കിട്ടിയാൽ അത് ആളുകളെ അറിയിക്കാനുള്ള സംവിധാനം, ആളുകളെ ഒഴിപ്പിക്കാനും ഒരുമിച്ചു സുരക്ഷിതമായി താമസിപ്പിക്കാനുള്ള സംവിധാനം ഒക്കെ പുതിയതായി സജ്ജമാക്കിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഒറീസ്സ, ശാസ്ത്രവും സാമൂഹ്യ പാഠവും.

ഒരു വമ്പൻ കൊടുങ്കാറ്റ് പോലും വന്നു പോയിട്ടും ആളപായം ഇല്ലാതെ അത് മാനേജ് ചെയ്ത് ഒറീസ്സ ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റുന്നു. ഏറെ ആശ്വാസം, അഭിമാനവും. തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിൽ ഒറീസ്സയിൽ ഉണ്ടായ സൂപ്പർ സൈക്ലോണിൽ ആയിരക്കണക്കിന് ആളുകൾ ആണ് മരിച്ചത്. അനൗദ്യോഗിക കണക്കുകൾ ഇത് പതിനായിരക്കണക്കിന് ആണെന്നും പറയുന്നു.

പക്ഷെ ആ പാഠങ്ങൾ ഒറീസ്സ പഠിച്ചു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കിട്ടിയാൽ അത് ആളുകളെ അറിയിക്കാനുള്ള സംവിധാനം, ആളുകളെ ഒഴിപ്പിക്കാനും ഒരുമിച്ചു സുരക്ഷിതമായി താമസിപ്പിക്കാനുള്ള സംവിധാനം ഒക്കെ പുതിയതായി സജ്ജമാക്കി. രണ്ടായിരത്തി പതിമൂന്നിൽ സൈക്ലോൺ ഫാലിൻ വന്നപ്പോൾ മരണ സംഘ്യ നൂറിൽ താഴെ ആയി. ഇപ്പോൾ പത്തിലും താഴേക്ക് മരണ സംഖ്യ എത്തിച്ചു. ദുരന്തങ്ങൾ ഉണ്ടാക്കുന്നത് പ്രകൃതി അല്ല, പ്രകൃതി പ്രതിഭാസങ്ങളെ മനുഷ്യൻ അറിഞ്ഞു പ്രവർത്തിക്കാത്തതാണെന്ന തത്വശാസ്ത്രത്തിന്റെ പ്രയോഗം ആണ് ഒറീസ്സയിൽ കാണുന്നത്.

ആളുകളെ ഒഴിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരിനുണ്ടായ മാറ്റം മാത്രമല്ല നാം ശ്രദ്ധിക്കേണ്ടത്. കൊടുങ്കാറ്റുകൾ മുൻകൂട്ടി പ്രവചിക്കാനും അതിൻ്റെ പാത കൃത്യമായി നിർണ്ണയിക്കാനും ഒക്കെ നമ്മുടെ കാലാവസ്ഥ വകുപ്പിനുണ്ടായ കഴിവ് കൂടി ആണ്. ശാസ്ത്രത്തിന്റെ വളർച്ച കൂടി ആണ് ഇത് കാണിക്കുന്നത്. ഐ എം ഡി ക്കും ഏറെ അഭിമാനിക്കാൻ ഉണ്ട്.

ഇനിയിപ്പോൾ ഒറീസ്സക്ക് സഹായം എത്തിക്കേണ്ട കാലം ആണ്. പൊതുവെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ഥലമാണ്. ആളുകളുടെ മരണം ഉണ്ടായിട്ടില്ലെങ്കിലും വസ്‌തുവകകളുടെ നാശം ഏറെ ഉണ്ടാവും. സഹായം വേണം. വെള്ളവും വസ്ത്രവും ഭക്ഷണവും ഒക്കെ അങ്ങോട്ട് അയച്ചു കൊടുക്കാൻ വേണ്ടി ഉള്ള നോട്ടീസുകൾ ഒക്കെ കണ്ടു. ദുരന്തത്തിൽ അകപ്പെട്ടവർക്ക് എന്തെങ്കിലും വസ്തു കൊടുക്കാനുള്ള ആഗ്രഹം സ്വാഭാവികം ആണ്. പക്ഷെ കേരളത്തിൽ നിന്നും കുപ്പി വെള്ളം രണ്ടായിരം കിലോമീറ്റർ കയറ്റി വിടേണ്ട ഒരു കാര്യവും ഇല്ല. പരമാവധി പണമായി കൊടുക്കുക. ദുരിതബാധിത പ്രദേശത്തിന് ഏറ്റവും അടുത്ത് എവിടെ വെള്ളവും വസ്ത്രവും ഭക്ഷണവും ഒക്കെ ലഭ്യമാണോ അവിടെ നിന്നും സന്നദ്ധ സംഘടനകൾ അത് വാങ്ങി വിതരണം ചെയ്യട്ടെ. ഇവയൊക്കെ ട്രാൻസ്‌പോർട്ട് ചെയ്യാനുള്ള പണം ലാഭം മാത്രമല്ല അവിടുത്തെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകുന്ന ചെറിയ ഉണർവിനുകൂടി നമ്മുടെ പണം കാരണമാകും. അതാണ് ശരിയായ രീതി.

കേരളത്തിൽ ലക്ഷക്കണക്കിന് ഒറീസ്സക്കാരുണ്ട്. നിങ്ങളുടെ ചുറ്റിലും തന്നെ ആരെങ്കിലും ഒക്കെ കാണും. അവരോട് നാട്ടിലെ കാര്യങ്ങൾ ചോദിക്കുക, അവരുടെ ആരെങ്കിലും ദുരിതത്തിൽ ഉണ്ടോ എന്ന് ചോദിക്കുക. അവർക്ക് നിങ്ങളുടെ കഴിവ് പോലെ പണം നൽകുക. ലോകത്തെവിടെ ദുരന്തം ഉണ്ടായാലും ആ നാട്ടിലെ ആളുകൾ ജനീവയിൽ ദുരിത ബാധിതർക്ക് വേണ്ടി പണം സംഭരിക്കും, അതുപോലെ ഒറീസ്സക്കാർ കേരളത്തിൽ പണം സംഭരിക്കുന്നുണ്ടെങ്കിൽ അതിലേക്ക് പരമാവധി സംഭാവന ചെയ്യുക. നമ്മുടെ കരുതലും കരുണയും അവരെ അറിയിക്കാനുള്ള സമയം കൂടി ആണിത്. നമുക്ക് കൂടുതൽ സന്തോഷം തരും എന്ന് കരുതി കുപ്പി വെള്ളവും ആയി അടുത്ത കളക്ഷൻ പോയന്റിലേക്ക് പോവരുത്, പ്ലീസ്.