തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. മോഡറേഷൻ ഇല്ലാതെ 98.11 ശതമാനം വിദ്യാർത്ഥികൾ തുടർ പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണത്തേക്കാൾ 0.27 ശതമാനം വർദ്ധനവുണ്ടായി. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 37,334 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ തവണത്തേക്കാൾ 3021 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 599 സർക്കാർ സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമുൾപ്പെടെ 4,35,142 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ പത്തനംതിട്ട റവന്യൂ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം രേഖപ്പെടുത്തിയത് (99.33%), കുറവ് വയനാട്ടിൽ (93.22%). 1631 സ്‌കൂളുകൾ നൂറ് മേനി വിജയം നേടി. ഇതിൽ 599 സർക്കാർ സ്‌കൂളുകൾ, 713 എയ്ഡഡ്, 390 അൺഎയ്‌ഡഡ് സ്‌കൂളുകളും നൂറ് മേനി നേടി.
പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://keralapareekshabhavan.in, https://sslcexam.kerala.gov.in, http://results.itschool.gov.in, http://results.kerala.nic.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും പി.ആർ.ഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്തും ഫലമറിയാം.