meena-

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോഡ് മണ്ഡലത്തിലെ പിലാത്തറ യു.പി സ്കൂളിൽ കള്ളവോട്ട് ചെയ്ത സി.പി.എം പഞ്ചാത്തംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ർ ടിക്കാറാം മീണയയുടെ ശുപാർശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ചെറുതാഴം പ‍ഞ്ചായത്തംഗം എൻ. പി സലീനയെ അയോഗ്യയാക്കാനുള്ള ശുപാർശയാണ് തിരഞ്ഞെടുപ്പ് കമ്മിൽൻ തള്ളിയത്. ഇത്തരമൊരു ശുപാർശ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധികാര പരിധിയിൽ വരുന്നതല്ലെന്ന കണ്ടെത്തലോടെയാണ് ടിക്കാറാം മീണയുടെ നടപടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.

എൻ.പി.സലീന കളളവോട്ടു ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും ഇത് ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം എന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കത്ത് നൽകിയത്. പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആൾമാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കിൽ മാത്രമെ ഒരു പഞ്ചായത്തംഗത്തെ അയോഗ്യനാക്കുവാൻ കഴിയുകയുള്ളൂ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.

അതേസമയം പഞ്ചായത്തംഗത്തെ അയോഗ്യയാക്കാൻ ശുപാർശ ചെയ്തിട്ടില്ലെന്ന് ടിക്കാറാം മീണ പ്രതികരിച്ചു. അയോഗ്യത എന്ന വാക്ക് തന്റെ കത്തിലില്ല. ഉചിതമായ നടപടി എടുക്കണമെന്ന് മാത്രമായിരുന്നു നിർദ്ദേശമെന്ന് മീണ വ്യക്തമാക്കി.

പിലാത്തറ പത്തൊൻപതാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. പത്മിനി, സെലീന, സുമയ്യ എന്നിവർ കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു.

പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പർ ബൂത്തിലെ വോട്ടർമാരല്ല. ഇവർ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. രേഖകളെല്ലാം സ്ട്രോംഗ് റൂമിലാണെന്നും അത് പരിശോധിച്ചാൽ മാത്രമെ അവിടെ വോട്ട് ചെയ്തോ എന്ന കാര്യത്തിൽ വ്യക്തത വരു എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.