ന്യൂഡൽഹി: ശത്രുനിരീക്ഷണത്തിന് ആകാശത്ത് കൂടുതൽ കരുത്ത് പകരാനായി റഡാർ ഇമേജിംഗ് സാറ്റലൈറ്റ് (റിസാറ്റ് - 2 ബിആർ1) വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ. മേയ് 22നാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപണം. പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിനു സഹായകമാകുന്നതാണ് റിസാറ്റ് - 2 ബിആർ1. റിസാറ്റിലെ സിന്തറ്റിക് അപേർച്ചർ റഡാർ എല്ലാ കാലാവസ്ഥയിലും ഒരുപോലെ നിരീക്ഷണം നടത്താൻ ശേഷിയുള്ളതാണ്.
കരയിലെയും കടലിലെയും കാഴ്ചകൾ പകർത്താൻ ഒരുപോലെ ശേഷിയുള്ളതാണ് റിസാറ്റ് - 2 ബിആർ1. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും അറബിക്കടലിലെ പാക് യുദ്ധക്കപ്പലുകളും റിസാറ്റിന്റെ പരിധിയിൽപെടും. പി.എസ്.എൽ.വി-സി 46ലാണ് റിസാറ്റ് പറക്കുക. പ്രതിരോധ ഉപഗ്രഹങ്ങൾക്കൊപ്പം ഐ.എസ്.ആർ.ഒയുടെ കാർട്ടോഗ്രഫി ഉപഗ്രഹമായ കാർട്ടോസാറ്റും പി.എസ്.എൽ.വിയിലുണ്ടാകും. ചാർട്ടുകളും ഭൂഗോള ഭൂപടങ്ങളും തയ്യാറാക്കാനാണ് കാർട്ടോസാറ്റ് ഉപയോഗിക്കുന്നത്.
നിസാരക്കാരനല്ല
റിസാറ്റ് പരമ്പരയിലെ പഴയ ഉപഗ്രഹങ്ങളിൽനിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ചാണ് 2016ൽ സർജിക്കൽ സ്ട്രൈക്കിനും ഈ വർഷം ബാലാക്കോട്ട് വ്യോമാക്രമണത്തിനും ഇന്ത്യ ആസൂത്രണങ്ങൾ നടത്തിയത്. 2008ലെ മുംബയ് ഭീകരാക്രമണത്തിനുശേഷമാണ് ഇസ്രയേൽ നിർമിത നൂതന റഡാർ സംവിധാനങ്ങൾ അടങ്ങിയ റിസാറ്റ്-2 ഉപഗ്രഹ പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടത്.
ലക്ഷ്യങ്ങൾ
പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങൾ നിരീക്ഷിക്കുക.
നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങൾ പരിശോധിക്കുക
കടലിൽ കപ്പലുകളുടെ സഞ്ചാരം പരിശോധിക്കൽ