srilanka-

കൊളംബോ: ഈസ്റ്റർ ദിനത്തിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരണാക്രമണത്തെ തുടർന്ന് ശ്രീലങ്ക 200 ഇസ്ലാമിക മത പണ്ഡിതർ ഉൾപ്പെടെ 600 വിദേശികളെ പുറത്താക്കി. ശ്രീലങ്കൻ ആഭ്യന്തരകാര്യ മന്ത്രി വാജിര അബേയ് വർധേനയാണ് പുറത്താക്കൽ വാർത്ത സ്ഥിരീകരിച്ചത്.

മതപണ്ഡിതർ രാജ്യത്തെത്തിയത് നിയമപരമായി ആണെന്നും എന്നാൽ ആക്രമണത്തിനു ശേഷം ഇവർ രാജ്യത്ത് താമസിക്കുന്നത് അവർക്ക് സുരക്ഷിതമല്ലാത്തതിനാലാണ് അവരെ പുറത്താക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ നിലവിലെ സാഹചര്യം പഠിച്ചതിനു ശേഷം മത പണ്ഡതർക്കുള്ള വിസാ നിയമങ്ങൾ കർശനമാക്കാൻ നിർബന്ധിതരായതായി അബേയ് വർധേന പറഞ്ഞു. അതേസമയം പുറത്താക്കിയ ഇസ്ലാം മതപണ്ഡിതർ ഏത് രാജ്യക്കാരാണെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. ഈസ്റ്റർ ഞായറാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിൽ 257 ഓളം ആളുകൾ കൊല്ലപ്പെടുകയും 500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.