-omprakash-rajbha

ലഖ്നൗ: ബി.ജെ.പിയുമായുള്ള തർക്കത്തെ തുടർന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിൽനിന്നും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്.ബി.എസ്‌.പി) അദ്ധ്യക്ഷനും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ രാജിവച്ചു. ഉത്തർപ്രദേശിൽ ബി.ജെ.പി. സർക്കാരിന്റെ സഖ്യകക്ഷിയാണ് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി. സുഹേൽദേവ് ഭരതീയ സമാജ് പാർട്ടിക്ക്‌ യു.പി. നിയമസഭയിൽ നാല് എം.എൽ.എ.മാരാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സീറ്റ് നിഷേധിച്ചതെ തുടർന്ന് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പാർട്ടി നേരത്തേ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിരുന്നു. “ഞാൻ ഏപ്രിൽ 13-ന് രാജിക്കത്ത് നൽകിയിരുന്നതാണ്. എന്നാൽ, ബി.ജെ.പി. ഇതുവരെ അത് അംഗീകരിച്ചില്ല. എനിക്ക്‌ യോഗി സർക്കാരിൽ ഇനി ഒന്നും ചെയ്യാനില്ല”- ഓം പ്രകാശ് രാജ്ഭർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയുടെ പേരും കൊടിയും ബി.ജെ.പി. ദുരുപയോഗം ചെയ്യുന്നെന്ന് സുഹേൽദേവ് ഭരതീയ സമാജ് പാർട്ടി പരാതിപ്പെട്ടിരുന്നു. “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിലും ബി.ജെ.പി. എന്റെ ചിത്രം ഉപയോഗിച്ചു. അതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്”-രാജ്ഭർ അറിയിച്ചു.

2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്ഭറിന്റെ പാർട്ടി നാല് സീറ്റുകളിൽ വിജയിച്ചിരുന്നു. കിഴക്കൻ ഉത്തർപ്രദേശിൽ ജനസംഖ്യയുടെ 20 ശതമാനം രാജ്ഭർ സമുദായത്തിൽപെട്ടവരാണ്. യാദവർക്കുശേഷം ഉത്തർപ്രദേശിലെ രണ്ടാം പ്രബല സമുദായമാണിവർ. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങൾ വിധിയെഴുതിക്കഴിഞ്ഞു. ഉത്തർപ്രദേശാണ് വോട്ടെടുപ്പ് ബാക്കിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 41മണ്ഡലങ്ങളാണ് ഇവിടെ ബാക്കിയുള്ളത്. മേയ് 12-നും 19-നും ആണ് ഇനി കിഴക്കൻ ഉത്തർപ്രദേശിലെ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്.