കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന്റെ ചക്രത്തിന് അടിയിൽ പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കുവൈത്ത് എയർവേഴ്സിന്റെ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ആനന്ദ് രാമചന്ദ്രൻ(34) ആണ് മരിച്ചത്. കുവൈത്ത് എയർവേഴ്സിന്റെ സാങ്കേതിക വിഭാഗം ജീവനക്കാരനാണ് മരിച്ച ആനന്ദ്.
തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നും ബോയിംഗ് 773 - 300 ഇ.ആർ എന്ന വിമാനം പാർക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന് സമീപമുണ്ടായിരുന്ന ആനന്ദിന്റെ ശരീരത്തിലൂടെ ടയറുകൾ കയറിയിറങ്ങിയെന്നാണ് വിവരം. സംഭവസ്ഥലത്ത് തന്നെ ഇയാൾ മരിച്ചു. അപകടസമയത്ത് വിമാനത്തിനുള്ളിൽ യാത്രക്കാരോ മറ്റ് ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു.
തിരുവനന്തപുരം കുറ്റിച്ചൽ പുള്ളോട്ടുകോണം സദാനന്ദ വിലാസത്തിൽ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ സോഫിന. ഏക മകൾ: നൈനിക ആനന്ദ്. ഇവർ കുവൈത്തിലുണ്ട്. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ കുടംബത്തോടൊപ്പം മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കും.