ഓച്ചിറ: യഥാർത്ഥപ്രതിക്കുപകരം എൻ.ഐ.എ സംഘം തേടിച്ചെന്നത് അതേപേരുകാരനായ നിരപരാധിയുടെ വീട്ടിൽ. കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങരയിലാണ് സംഭവം. ഭീകരസംഘടനയായ എെസിസിലേക്ക് കേരളത്തിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന കേസിലെ പ്രതിയായ മുഹമ്മദ് ഫൈസൽ എന്ന അബു മർവാൻ അൽ ഹിന്ദിയെ (29) തിരക്കി പൊലീസ് എത്തിയത് അതേ പേരുകാരനായ മറ്റൊരു മുഹമ്മദ് ഫൈസലിന്റെ വീട്ടിലായിരുന്നു. ഇരുവരും ഖത്തറിലാണെന്നതും ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പഠിച്ചിട്ടുണ്ടെന്നതുമാണ് തെറ്റിദ്ധാരണയുണ്ടാക്കിയത്. മാദ്ധ്യമങ്ങളുൾപ്പെടെ തിരക്കിചെന്നതിനെ തുടർന്ന് വീട്ടുകാർ കമ്മിഷണർക്ക് പരാതി നൽകിയതോടെയാണ് ആളുമാറിയെന്ന് എൻ.ഐ.എയ്ക്ക് ബോധ്യമായത്.
നിരപരാധിയായ മുഹമ്മദ് ഫൈസൽ അടുത്തിടെയാണ് വലിയകുളങ്ങരയിൽ നിന്ന് ചങ്ങൻകുളങ്ങരയിലേക്ക് താമസം മാറിയത്. യഥാർത്ഥ പ്രതിയായ ചങ്ങൻകുളങ്ങര സ്വദേശി മുഹമ്മദ് ഫൈസൽ കേസിൽ 18ാം പ്രതിയാണ്. ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എൻ.എെ.എ അറസ്റ്റ് ചെയ്ത കാസർകോട് സ്വദേശി റിയാസ് അബുബക്കറിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് എൻ.ഐ.എ സംഘം അന്വേഷണത്തിനെത്തിയത്. ലോക്കൽ പൊലീസ് നൽകിയ സൂചനയാണ് വീടുമാറിക്കേറാൻ ഇടയാക്കിയത്.