dubai-police

കോഴിക്കോട്: സ്വർണ കള്ളക്കടത്ത് സംഘം യുവാവിനെ തട്ടികൊണ്ട് പോയതായി സംശയം. ദുബൈ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനും അരക്കിണർ സ്വദേശിയുമായ മുസഫർ അഹമ്മദിനെയാണ് തട്ടികൊണ്ട് പോയത്. ഏപ്രിൽ 22 വിദേശത്ത് നിന്ന് നാട്ടിലെത്തിയ മുസഫറിനെ വീട്ടിലേക്കുള്ള യാത്രക്കിടെ തട്ടികൊണ്ട് പോവുകയായിരുന്നു. സംഭവത്തെ തുടർന്ന് മേയ് 2ന് മുസഫറിൻറെ ബന്ധുക്കൾ മാറാട് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി ശ്രദ്ധയിൽപ്പെട്ട സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടികൊണ്ട് പോയതിന് പിന്നിൽ സ്വർണ കള്ളക്കടത്തുകാരുടെ പങ്കുണ്ടെന്ന സംശയം ഉരുത്തിരിഞ്ഞത്.

വിദേശത്ത് നിന്ന് ആറുമാസം മുമ്പ് നാട്ടിലെത്തിയ മുസഫറിൻറെ കൈവശം കള്ളക്കടത്ത് സംഘം സ്വർണം കൊടുത്ത് വിട്ടിരുന്നു. മുസഫർ നാട്ടിലെത്തിയാൽ ഇത് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ സ്വർണം മുസഫർ കൈമാറിയില്ല. കൂടാതെ അതിന് ശേഷം മുസഫർ വിദേശത്തേക്ക് തന്നെ തിരിച്ച് പോവുകയും ചെയ്തു. പിന്നീട് വീണ്ടും കഴിഞ്ഞ മാസം 22ന് നാട്ടിലെത്തി. ഈ വിവരം നേരത്തെ മനസിലാക്കിയ കള്ളക്കടത്ത് സംഘം തട്ടികൊണ്ട് പോവുകയായിരുന്നു എന്നാണ് സംശയം. യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് മാറാട് സി.ഐ ദിലീസിൻറേയും എസ്.ഐ തോമസ് കെ സെബാസ്റ്റിൻറേയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുസഫർ 24 ന് ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്നും വൈകാതെ വീട്ടിലേക്കെത്തുമെന്നുമായിരുന്നു അറിയിച്ചത്. അതേസമയം ദുബായിൽ നിന്ന് മുസഫർ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് മുസഫറിൽ നിന്ന് അറിയാനായതായും സംശയമുണ്ട്. കാണാതായെന്ന പരാതി ലഭിച്ചതിന് ശേഷവും മുസഫർ കോഴിക്കോട് നഗരത്തിലുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. മൊബൈൽ ഫോൺ ടവർ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. എന്നാൽ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. മുസഫറിനെ നേടി ആരെങ്കിലും വീട്ടിലെത്തിയിരുന്നോ തുടങ്ങിയ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

മുസഫറിന്റെ മൊബൈൽ ഫോൺ സൈബർ സെല്ലിൻറെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ടെന്ന് മാറാട് എസ്.ഐ തോമസ് കെ സെബാസ്റ്റിൻ കേരള കൗമുദിയോട് വ്യക്തമാക്കി. ദുബായ് പൊലീസിലെ സ്ഥിരം ജീവനക്കാരനാണോ മുസഫർ എന്നതിൽ അവ്യക്തതയുണ്ട്. താത്കാലിക ജീവനക്കാരനായിരിക്കാമെന്നാണ് കരുതുന്നതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.