lahore

ലാഹോർ: പാകിസ്ഥാനിലെ സൂഫി പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 24 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ലാഹോർ പൊലീസ് ഓപ്പറേഷൻസ് വിഭാഗം ഡി.ഐ.ജി അഷ്ഫാഖ് അഹമ്മദ് ഖാനാണ് ഇക്കാര്യം അറിയിച്ചത്. ലാഹോറിലെ ഡാറ്റ ദർബാർ എന്ന സൂഫി പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്നും പൊലീസ് വാഹനത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പള്ളിയിലേക്ക് പ്രവേശിക്കാനുള്ള രണ്ടാം നമ്പർ ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ലാഹോർ എസ്‌.പി സയ്യീദ് ഗസൻഫർ ഷാ പറഞ്ഞതായി പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ലാഹോറിലെ മായോ ആശുപത്രിയിൽ എത്തിച്ചു.