kaumudy-news-headlines

1. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജി കാലഹരണപ്പെട്ടത് എന്ന് പറഞ്ഞ കോടതി പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി എടുത്തതായി അറിയിച്ചു എന്നും ചൂണ്ടിക്കാട്ടി.

2. മോദിയും അമിത് ഷായും വിവിധ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എട്ട് തവണ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതികളിലും നരേന്ദ്രമോദിക്ക് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

3. തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തില്‍ ബാലാകോട്ട് ആക്രമണത്തെ പരാമര്‍ശിച്ചതിനും ന്യൂനപക്ഷ ശക്തിയുള്ള മേഖലയിലേക്ക് രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്ന പരാമര്‍ശത്തിലും അടക്കം പരാതി നല്‍കിയിട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മോദിയ്ക്ക് എതിരെ നടപടി എടുത്തില്ല. കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത് ഇതിന് എതിരെ

4. പ്രധാനമന്ത്രിക്ക് എതിരായ ചൗക്കിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ സുപ്രീംകോടിതയെ ബന്ധപ്പെടുത്തിയതില്‍ കോണ്‍ണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു. അകോടതിയലക്ഷ്യ കേസില്‍ രാഹുല്‍ ഗാന്ധി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതി കണ്ടെത്തി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. പരാമര്‍ശം തെറ്റായിപോയെന്നും തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തില്‍ പറഞ്ഞതാണെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍.

5. പരാര്‍മശത്തിന് എതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വാദം നടന്നപ്പോള്‍ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിരുപാധികം മാപ്പ് പറഞ്ഞു കൊണ്ടുള്ള സത്യവാങ്മൂലം എഴുതി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു

6. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 84.33 വിജയംശതമാനം. 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 84.03 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം സ്വന്തമാക്കിയത് കോഴിക്കോട് ജില്ല 87.44 ശതനമാനം. കുറവ് ശതമാനം നേടിയത് പത്തനംതിട്ട ജില്ല 78 ശതമാനം. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 98.64 ശതമാനം വിജയം.

7. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം വിജയം. 14,227 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പരീക്ഷ എഴുതിയ 183 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി. 71 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. മെയ് പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. മെയ് 20ന് ട്രെയല്‍ അലോട്ട്‌മെന്റ് നടക്കും. ആദ്യഘട്ട അലോട്ട്‌മെന്റ് മെയ് 24ന്. ജൂണ്‍ മൂന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.

8. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വളാഞ്ചേരി നഗരസഭ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദീന്‍ നടക്കാവിലിനു വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നടപടി, പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പീഡിപ്പിച്ചെന്ന കേസില്‍. പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്

9. വാടക ക്വാട്ടേഴ്സിലെ താമസക്കാരി ആയ പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്ന പ്രതി വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കി പല തവണ ക്വാട്ടേഴ്സിലും മറ്റ് ഇടങ്ങളിലും കൊണ്ടു പോയി ലൈഗിംകമായി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത് വിവാഹ വാഗ്ദാനങ്ങളില്‍ നിന്ന് പ്രതി പിന്മാറിയതിന് പിന്നാലെ. മലപ്പുറം ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജസ്റ്റര്‍ ചെയ്തത്.

10. ഷംസുദ്ദീന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. പ്രതിയെ രക്ഷിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടത് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗും രംഗത്ത് എത്തി. മന്ത്രിക്കൊപ്പം പ്രതി നടത്തിയ യാത്രകളുടെ ഫോട്ടോയും മറ്റും ചൂണ്ടിക്കാട്ടിയാണ് പ്രതിയെ സംരക്ഷിക്കാന്‍ മന്ത്രി ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതം എന്നാണ് മന്ത്രിയുടെ വാദം

11. പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ തീരുമാനം ഇന്ന്. ക്രമക്കേടില്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ ഡി.ജി.പി ലോക്നാഥ് ബെഹ്റ സമര്‍പ്പിച്ചത്. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നതായും കേസ് എടുത്ത് അന്വേഷിക്കണം എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാലറ്റ് ശേഖരിച്ചവരെ സസ്‌പെന്‍ഡ് ചെയ്യുന്നതിലും കേസ് എടുക്കുന്നതിലും ടിക്കാറാം മീണ തീരുമാനം എടുക്കും

12. ഡി.ജി.പി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷന്റെ പ്രതിനിധകള്‍ തിരിമറി നടത്തിയത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് എ.ഡി.ജി.പി ഡി.ജി.പിയ്ക്ക് കൈമാറിയത്. തിരഞ്ഞെടുപ്പ് ജോലിക്കു പോയ പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ കൈയേറി കളളവോട്ട് ചെയ്യുക ആയിരുന്നു

13. പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന ശബ്ദ സന്ദേശം പുറത്തായതോടെ ആണ് നിയമലംഘനം വാര്‍ത്തയായത്. വാട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമിട്ട പൊലീസുകാരനെ മാത്രം പ്രതിയാക്കി നടപടി അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. അസോസിയേഷന്റെ സമ്മര്‍ദ്ദത്താലാണ് ബാലറ്റ് സ്വീകരിക്കുന്നത് എന്നത് സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്.