shashi-tharoor

തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ജയിക്കുമെന്ന തരത്തിലുള്ള സർവേ ഫലം കോൺഗ്രസിന് ഗുണം ചെയ്‌തെ‌ന്ന് ശശി തരൂർ പറഞ്ഞു.

ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിച്ചതോടെ അപകടം മണത്ത വോട്ടർമാർ കോൺഗ്രസിന് വോട്ടു ചെയ്തു. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തോടെ ഇത്തവണ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രമുഖ മാദ്ധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, പ്രചാരണത്തിൽ ചില കോൺഗ്രസുകാർ കാലുവാരിയെന്ന ആരോപണം ശശി തരൂർ തള്ളിക്കളഞ്ഞില്ല. 'പ്രചാരണത്തിൽ സജീവമായില്ലെന്ന് ആരോപണമുയർന്ന കോൺഗ്രസ് നേതാക്കൾക്കെല്ലാം ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ല.

വലിയൊരു ജനാധിപത്യ പാർട്ടിയാകുമ്പോൾ അതൊക്കെ സ്വാഭാവികമാണ്. മുതിർന്ന നേതാക്കളിൽ ചിലർക്കെങ്കിലും അവരുടേതായ കാര്യങ്ങളുണ്ടാകാം. കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്ന് പറഞ്ഞ് എ.ഐ.സി.സി.ക്കു പരാതി നൽകിയിട്ടില്ല. പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ പ്രവർത്തകരെ ഊർജസ്വലരാക്കാൻ കഴിഞ്ഞു. അവസാനത്തെ മൂന്നാഴ്ച മികച്ച രീതിയിൽ പ്രചാരണം നടന്നു. പ്രീ പോൾ സർവേകൾക്ക് ഒരടിസ്ഥാനവുമില്ല. 10 ലക്ഷം പേർ വോട്ടു ചെയ്യുന്ന മണ്ഡലത്തിലെ 250 പേരോടു ചോദിച്ചാണ് പ്രവചനം നടത്തുന്നതെന്നും തരൂർ പറഞ്ഞു.